2018, മാർച്ച് 1, വ്യാഴാഴ്‌ച

വീട്ടുകണക്ക്



അവൻ ഹോം വർക്ക്
ചെയ്തിട്ടില്ലായിരുന്നു

വേറെയും കുറ്റവാളികൾ,
പിടികിട്ടാപ്പുള്ളികൾ വരെയുണ്ട് .
നിരത്തി നിർത്തി
ചോദ്യം ചെയ്യുകയാണ്

അവന്റെ ഊഴമെത്തിയപ്പോൾ
ഒരു പൊട്ടിക്കരച്ചിലായിരുന്നു

എനിക്ക് ഉമ്മാനെ ഓർമ്മവര്വാണ് ടീച്ചറേ,
ഉമ്മാനെ കാണാൻ തോന്ന്ണ് ടീച്ചറേ..

ഒരാശ്വാസത്തിന് അവനെന്റെ കയ്യിൽ കയറിപ്പിടിച്ചു.

കള്ളൻമാർ ആരും ഇതുവരെ കുറ്റം സമ്മതിച്ച ചരിത്രല്ല... ഇവൻ തന്നെ സെന്റിമെൻറ് ആക്കി രക്ഷപ്പെടാനുള്ള ശ്രമമാണോ..?

അതേയ് ടീച്ചറേ... ഓന്റമ്മ തെറ്റിപ്പൊയ്ക്കാ.. ഓന്റുപ്പാനോട്.. പത്തീസായി... ഓനെപ്പോളും പറയും ടീച്ചറെ ഉമ്മാനെ കാണണംന്ന്... ഉമ്മാനെ കാണണംന്ന്... ഓന് ഭയങ്കര സങ്കടാ ടീച്ചറെ..ഓനതാ ഹോം വർക്ക് ചെയ്യാത്തെ ടീച്ചറെ..

അടുത്ത ഊഴക്കാരനായ കൊടുംഭീകരന്റെ ജാമ്യാപേക്ഷ..

അവൻ പിന്നെയും വിതുമ്പുന്നു..

ടീച്ചർ ഒന്നു പറയ്യോ ഉമ്മാനോട് തിരിച്ചു വരാൻ... നിക്ക് ഉമ്മാനെ കാണാതിരിക്കാൻ പറ്റാഞ്ഞിട്ടാ ടീച്ചറേ..


ടീച്ചറ് വിളിക്കാട്ടോ... ഉമ്മാനെ ഇന്നെന്നെ വിളിക്കാം... കരയണ്ട ട്ടോ..

വിചാരണ നിർത്തി കസേരയിലേക്ക് മടങ്ങുമ്പോൾ അവൻ പിന്നെയും അടുത്തെത്തി...
ടീച്ചറെ... ശരിക്കും ഉമ്മാനെ വിളിക്കില്ലേ... ടീച്ചറ് വെറുതെ പറഞ്ഞതല്ലല്ലോ. ടീച്ചറ് വീട്ടിപ്പോയാ മറക്വോ..?

അവൻ എനിക്ക് തന്ന ഹോം വർക്ക് എങ്ങനെ ചെയ്തു ശരിയാക്കും എന്നാലോചിച്ച് എനിക്ക് ഉത്തരം മുട്ടി. ചില വഴിപിരിഞ്ഞ വീട്ടു കണക്കുകൾ .

ശിവപ്രസാദ് പാലോട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ