2018, ഓഗസ്റ്റ് 18, ശനിയാഴ്‌ച

ദുരന്തം

ഭർത്താവിന്റെ ബുള്ളറ്റിലാണ് സുഗന്ധി ടീച്ചർ ആഗസ്റ്റ് 15 ന് സ്കൂളിലെത്തുന്നത്. അവധി ദിവസങ്ങളിൽ മാത്രം പുറത്തെടുക്കാറുള്ള പച്ച ചുരിദാറും മാച്ചിങ്ങ് ഓർണമെന്റ്സും സർവ്വോപരി കഴിഞ്ഞ ദിവസം പാർലറിൽ പോയതിന്റെ തിള തിളപ്പും..


സ്റ്റാഫ് മുറിയിൽ രണ്ടു ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിക്ക് നൽകാനുള്ള തീരുമാനമെടുപ്പാണ്..


സുഗന്ധി ടീച്ചറേ... ടീച്ചർക്ക് 1756 ആണ് വരുന്നത്.. എഴുതുകയല്ലേ???


സ്റ്റാഫ് സെക്രട്ടറി തലയുയർത്തി


ആയിരം രൂപ എഴുതിയാ മതി..


ഇത്രേം വല്യ പ്രശ്നല്ലേ ടീച്ചറേ... എല്ലാരും രണ്ടു ദിവസത്തെ എഴുതിട്ടുണ്ട്


കഴിഞ്ഞ ആഴ്ച വാങ്ങിയ ആറു പവൻ മാലയുടെ പതക്കം മാറിലേക്ക് ഒന്നുകൂടി പിടിച്ചിട്ട് സുഗന്ധിട്ടീച്ചർ കട്ടായം പറഞ്ഞു..

അതേയ്... എന്റെ ആയിരം എഴുതിയാ മതിന്ന് പറഞ്ഞില്ലേ... പ്രളയത്തെക്കാൾ വലിയ ദുരിതമാണ് എന്റെ വീട്ടിൽ..

കസേരയിൽ നിന്നും എഴുന്നേറ്റ് ഒരു കൊടുങ്കാറ്റ് പോലെ സുഗന്ധി ടീച്ചർ സ്റ്റാഫ് റൂമിൽ നിന്നും പുറത്തേക്കിറങ്ങി..

സ്റ്റാഫ് റൂമിൽ ഒരു മൗനം കുറെ നേരം പരുങ്ങി നിന്ന് ആരുമറിയാതെ ഊർന്നിറങ്ങി.


ശിവപ്രസാദ് പാലോട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ