2018, ഓഗസ്റ്റ് 19, ഞായറാഴ്‌ച

പ്രളയ കഥകൾ/ ശിവപ്രസാദ് പാലോട്


രക്ഷ

ആ ഗ്രാമത്തിലെ എല്ലാവരെയും പ്രളയത്തിൽ നിന്ന് രക്ഷപ്പെടുത്തി ബോട്ടിൽക്കയറ്റി തുഴയാനൊരുങ്ങുകയായിരുന്നു.. അപ്പോളാണ് ഒരു നിലവിളി കേട്ടത്

ഞങ്ങളേം കൂടി കൊണ്ടു പോകണേ

അപ്പുറത്തൊരു കെട്ടിടത്തിന്റെ നിലപ്പുറത്തു നിന്നും കൈയുയർത്തി കേഴുകയായിരുന്നു
പല മതത്തിലും പെട്ട ദൈവങ്ങൾ…


ഊഴം


ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണത്തിന് വരിനിൽക്കുകയായിരുന്നു ദിനേശൻ. മൂന്നു നില വീടും കാറുകളും പ്രളയത്തിൽ നശിച്ചുപോയതായിരുന്നു. തന്റെ ഊഴമെത്തിയപ്പോളേക്കും ഭക്ഷണപ്പൊതി തീർന്നു പോയെന്ന് ഒരു ഞെട്ടലോടെ ദിനേശൻ തിരിച്ചറിഞ്ഞു.. നാലു നേരമായി വല്ലതും കഴിച്ചിട്ട്…


നിനക്ക് കിട്ടീല അല്ലേ മോനേ... സാരല്യ ഇതു വച്ചോ…


കേട്ടു പരിചയമുള്ള ശബ്ദം.. തൊണ്ട വറ്റി നിന്ന് ദിനേശൻ തിരിച്ചറിഞ്ഞു

താൻ വൃദ്ധസദനത്തിലാക്കിയ അച്ഛൻ..


അപ്പോൾ വിറക്കുന്ന കൈകൾ കൊണ്ട് ഭക്ഷണപ്പൊതി നീട്ടിപ്പിടിച്ച അച്ഛന്റെ കണ്ണുകളിൽ നിന്ന് ഒരു തിളക്കം പ്രളയമായി ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു..


ശേഷം

വെള്ളം കയറിയ വീട്ടിലിരുന്ന് പരമേശ്വരൻ മാഷ് വിയർത്തു...

മക്കളൊക്കെ വിദേശത്താണ്.. പഠിപ്പിച്ചു വിട്ട വിദ്യാർഥികളിൽ പലരും വലിയ ഉദ്യോഗക്കാരാണ്. മാഷ് ഓരോരുത്തരെയായി ഫോണിൽ വിളിച്ചു

ബിസി
ഔട്ട് ഓഫ് റേഞ്ച്
സ്വിച്ച്ഡ് ഓഫ്
ഇപ്പോൾ പ്രതികരിക്കുന്നില്ല...

അപ്പോളാണ് വാതിൽക്കൽ ഒരു മുട്ട്... അരക്കൊപ്പം വെള്ളത്തിൽ വാതിൽ തുറന്നപ്പോൾ ഒരു ചെറുപ്പക്കാരൻ

ഇറങ്ങ് മാഷേ വേഗം... ഞാൻ തോണി കൊണ്ടുവന്നിട്ടുണ്ട്...

മങ്ങിത്തുടങ്ങിയ വെളിച്ചത്തിൽ മാഷ് തിരിച്ചറിഞ്ഞു... കേശു. ക്ലാസിൽ കണക്ക് നോട്ടിന്റെ പേജുകീറി തോണിയുണ്ടാക്കിയതിന് തന്റെ കയ്യിൽ നിന്ന് പൊതിരെ തല്ലു വാങ്ങിയ
ഒന്നിനും കൊള്ളാത്തവൻ.

കേശുവിന്റെ ബലിഷ്ഠമായ കൈകളിൽ പിടിച്ച് തോണിയിൽ കയറിയപ്പോൾ ഓർമ്മകൾ ഒരു കുത്തൊഴുക്കായി മാഷെത്തേടി വന്നു

ശിവപ്രസാദ് പാലോട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ