2018, ഓഗസ്റ്റ് 24, വെള്ളിയാഴ്‌ച

പ്രളയ കഥകൾ

ലാഭം

ഓണം ഓഫർ
ഒരു പട്ടുസാരി വാങ്ങുമ്പോൾ
ഒരു റിവർഫ്രണ്ടേജ് വില്ല സൗജന്യം

അവതാരം

പ്രളയത്തിൽ കുറെ അവതാരങ്ങളും വിഗ്രഹങ്ങളും ഒലിച്ചുപോയി.. പ്രളയം കഴിഞ്ഞപ്പോഴോ പുതിയ പുതിയ അവതാരങ്ങളും വിഗ്രഹങ്ങളും ലക്ഷ്യങ്ങളും

വഴി

വെള്ളമിറങ്ങിയപ്പോൾ
മടങ്ങിപ്പോകാൻ വഴിയറിയാതെ
കരയുടെ ഭാഷയറിയാത്ത
കുറെ മീനുകൾ
മാർബിൾ തറകളിൽ
ശ്വാസം പിടിച്ച് കിടന്നു


ലിപി

എല്ലാരും വീട് ഇട്ടെറിഞ്ഞ് പോയപ്പോൾ വീട്ടിലെ പൂച്ചയും കൂട്ടിലെ തത്തയും ഒറ്റക്കായി

കൂട്ടിലിരുന്ന് താഴെക്ക് നോക്കുമ്പോൾ
ആൾപ്പൊക്കം വെള്ളവും പൂച്ചയും ഒപ്പം
പൊങ്ങി വരുന്നു..

മരണഭയം കൊണ്ട പൂച്ച എങ്ങിനെയോ കൂടിൽ പിടിച്ചു കയറി.. അന്നോളം ആരും ഉപയോഗിക്കാത്ത ലിപിയിൽ തത്തയും പൂച്ചയും സംസാരിച്ചു..
കാണാതെ പഠിച്ച ഭാഷകൾ മറന്ന് അവർ
പുതിയൊരു ഭാഷയുണ്ടാക്കിയപ്പോൾ വെള്ളം താണു തുടങ്ങി


ഒരുമ

ദുരിതാശ്വാസ ക്യാമ്പായി മാറിയിരുന്നു ഒഴിഞ്ഞ വീട്ടിലെ പൂജാമുറി..
ഒരെലി
ഒരു പൂച്ച
ഒരു കീരി
ഒരു പാമ്പ്
ഒരു കോഴി
ഒരു കുറുക്കൻ

പോര്

വെള്ളത്തിലായിപ്പോയ അവരെ രക്ഷിക്കാൻ ഒരു കയർ ഇട്ടു കൊടുത്താൽ മതിയായിരുന്നു..

പക്ഷെ എന്റെ കയ്യിലുള്ളത് ഒരു നൂലുണ്ടയായിരുന്നു... അപ്പുറത്തെ വീട്ടുകാരൻ കയർ നീട്ടി വിളിക്കുന്നുണ്ട്.. പക്ഷെ വാങ്ങിയാൽ എനിക്കതൊരു കുറച്ചിലാവില്ലേ… പിന്നെ അവൻ അതും പറഞ്ഞ് മേനി നടിക്കും... വേണ്ട

ഞാൻ തട്ടുമ്പുറത്തിട്ട ചകിരിപ്പൊളി തല്ലി
കയറു പിരിക്കാൻ ഓടി..

സന്ദേഹം

വെള്ളത്തിൽ മുങ്ങിപ്പൊങ്ങുകയാണ് സുഹൃത്ത്..
രക്ഷിക്കണമെന്നുണ്ട്..

പക്ഷെ അവൻ പറയാതെങ്ങിനെ..?

ശിവപ്രസാദ് പാലോട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ