2011, ഡിസംബർ 3, ശനിയാഴ്‌ച

  
            അതിര്‍ത്തികള്‍ 




നീ എന്റെ കിണറ്റില്‍ നിന്നും വെള്ളം കോരിയോടീ..? .നിന്നെ ഞാന്‍ ...


ഇതേ എന്റപ്പന്‍  കുത്തിയ കിണറാ..


എടീ..?


പോടീ  ....


പാത വക്കത്ത് നാത്തൂന്‍ പോര് മൂത്തപ്പോള്‍ ..മുല്ലപെരിയാര്‍ പ്രശം പരിഹരിക്കാന്‍ നടക്കുന്ന പ്രകടനം ആ വഴി കടന്നു പോവുകയായിരുന്നു .നേതാവ് അണികളോട് ചോദിച്ചു . 


എന്താ അവിടെ  പ്രശ്നം..? 

            പുര്സ്കൃതം

മലയാള മാധ്യമങ്ങളുടെ കഴിഞ്ഞ മാസത്തെ ന്യൂസ്‌  മേക്കര്‍ പുരസ്കാരം പ്രഖ്യാപിച്ചു .


ഗോവിന്ദചാമിക്ക് .....

2011, ഡിസംബർ 1, വ്യാഴാഴ്‌ച

                                     കമ്പോളം 

 അപ്പുറത്തെ കൊചാപ്പുവിന്റെ കടയാണ് ലോകമെന്ന് ജാനമ്മ ചേടത്തി 
ലോകം തന്നെ വലിയൊരു കടയാനെണെന്ന്  മറിയാമ്മ ചേടത്തി 

2011, നവംബർ 27, ഞായറാഴ്‌ച

                                                           ഐഹികം 



ശമ്പളം, കിമ്പളം കൂടി .... ആറക്കം തികഞ്ഞു.. രണ്ടു കാറായി..വില്ലകള്‍ മൂന്നുണ്ട് ....മുഴുവന്‍ സമയവും എ സിയില്‍ തന്നെ..ഇനി തലയില്‍ രണ്ടു മൂന്നു പേനുകൂടി ഉണ്ടാവണം ..ഇടക്കൊന്നു ചൊറിയാന്‍..അതിനിടയിലെന്തു മുല്ലപ്പെരിയാര്‍ ?...

                      
                                                     സദനം 

അംബികാ സദനത്തില്‍  നിന്നും  മൂത്ത മകന്‍ അമേരിക്കയിലേക്കും, ഇളയവന്‍ ഭാര്യവീടിനടുത്തെക്കും മാറിയപ്പോള്‍ കൃഷ്ണന്‍കുട്ടി  മാഷ്‌ തന്നെയാണ് വീടിന്റെ പേര് വൃദ്ധ സദനം എന്നാക്കി മാറ്റിയത്...

2011, നവംബർ 26, ശനിയാഴ്‌ച

                      സഹജീവി 


ക്ലാസ്സില്‍ സഹജീവികളെ സഹായിക്കേണ്ട  പാറഭാഗം ആയിരുന്നു.
.പെട്ടെന്നാണ് കണ്ടത് മൂന്നാം ബെഞ്ചിലെ അനില്‍ രണ്ടാം ബഞ്ചിലെ രൂപേഷിന്റെ കണ്ണിലേക്ക് ഊതുന്നു...


ക്ലാസ്സില്‍ ശ്രദ്ധിക്കാതെ ഇരുന്നതിന് അവരെ കണക്കിന് ചീത്ത പറഞ്ഞപ്പോഴാണ് പിന്‍ ബഞ്ചില്‍ നിന്നും ആമിനയുടെ ചോദ്യം വന്നത്




സാറേ . രൂപേഷിന്റെ കണ്ണില്‍ കരടു പെട്ടതാ...അനില്‍ ഊതി കൊടുത്തതാ...




മനസ്സിന്റെ നിഘണ്ടു വിലൂടെ സഹജീവിയുടെ അര്‍ഥം ഞാന്‍ തിരഞ്ഞു. 

2011, നവംബർ 19, ശനിയാഴ്‌ച

                                                               നോട്ടെഴുത്ത്


കളഞ്ഞു കിട്ടിയ  നോട്ടു തിരിച്ചും മറിച്ചും നോക്കുന്ന്തിനിടെയാണ് അത് കണ്ടത്.നോട്ടിന്റെ ഒരു വശത്ത് പ്രണയം എന്നെഴുതിയിരുന്നു. മറുപുറത്താകട്ടെ തെറ്റിധാരണ എന്നും..ഒരു അമ്മ പെറ്റ മക്കള്‍....
            ഫേസ് ബുക്ക്‌ കാലത്തെ  ഗാര്‍ഹസ്ഥ്യം



ഭാര്യ ഭര്‍ത്താവിന്റെ ഫേസ് ബുക്കിന്റെ പേജില്‍ മംഗ്ലീഷില്‍  ഇങ്ങനെ എഴുതി.




കുളിക്കാന്‍ സോപ്പ് ഒന്ന്, അലക്കണതു രണ്ട്,   ചായക്ക് തിന്നാന്‍ എന്തെങ്കിലും, കടുക് നൂറ്, കൂറചോക്ക ഒന്ന് ,


പപ്പടം കിട്ടിയാല്‍ അരക്കെട്ട് , മീന്‍ കിട്ടുമോ ?




ഭര്‍ത്താവ് അതിനടിയില്‍ കമന്റ്‌ ഇട്ടു......


."ഉച്ച തിരിഞ്ഞു നോക്കാം." 


അല്ലാതെ കുടുംബത്തില്‍ എവിടെയാണ് മിണ്ടാനും പറയാനും നേരം .
പേന്‍ കാലം 


പേനുകള്‍ വംശമറ്റ് പോയതാവണം  അയല്‍പക്കത്തെ പെണ്ണുങ്ങള്‍ തമ്മില്‍ വക്കാണം ഉണ്ടാകാന്‍ കാരണം.


പണ്ടൊക്കെ പേനെടുക്കാന്‍ ഉച്ചത്തക്കം നോക്കി പെണ്ണുങ്ങള്‍ ഒന്നിന് പിറകെ ഒന്നായി  കുശലവും പറഞ്ഞു അങ്ങിനീങ്ങിനെ......

2011, നവംബർ 17, വ്യാഴാഴ്‌ച

                                           മധുരങ്ങള്‍ 


ഇട വേള സമയത്ത് കുട്ടികള്‍ മിറായി കൊണ്ട് വരാറുണ്ട്..അത്രയെ കരുതിയുള്ളൂ ഉണ്ണിമായ വന്നപ്പോഴും...


അവള്‍ നീട്ടിയ ഹൃദയത്തിന്റെ ആകൃതിയിലുള്ള മിഠായി പൊതിയഴിച്ചു വായിലെക്കിടവേ വെറുതെ ചോദിച്ചതാണ് 




ഉണ്നിമായെടെ പിറന്നാള്‍  ആണ് അല്ലെ ...?




അല്ല മാഷേ ..ജയിലില്‍ നിന്നും അച്ഛന് പരോള്‍ കിട്ടി...അതിന്റെ വകയാ..


അമ്മയെ വെട്ടിക്കൊന്നു ഉണ്ണിമായയുടെ അച്ഛന്‍ ജയിലിലായ  കാര്യം എന്റെ മനസ്സിലൂടെ പാഞ്ഞു.

മിഠായി  എന്റെ ചങ്കില്‍ കുത്തി തറച്ചു .

2011, നവംബർ 13, ഞായറാഴ്‌ച

                 ഭരണ ഭാഷാ നിഘണ്ടു 


ശുംഭന്‍                         .........വെളുക്കാന്‍ തേച്ചത് പാണ്ടായവന്‍ .
പൊട്ടന്‍                        .......... ഒരു പൊതു സൌഹൃദ പദം .
നികൃഷ്ട ജീവി               ........പാവം പക്ഷെ ദുഷ്ടന്‍  .
വാണം വിടുന്നവന്‍      .......മിസൈല്‍ ശാസ്ത്രകാരന്‍ 
പെണ്ണുപിടിയന്‍           .....ഐസ് ക്രീമുകാരന്‍ 
കള്ളന്‍                          ...........അടക്ക കട്ടവന്‍ 
കുരങ്ങന്‍                     ......സ്വത്വ രാഷ്ട്രീയത്തിന്റെ ഗുരു .
ഒരുത്തി                        .........എതിരാളിയായ സ്ത്രീ 
അത്ഭുത കുട്ടി               ..........നിറം മാറുന്ന ജീവി 
വെറുക്ക പെട്ടവന്‍        ......ഫുട്ബാള്‍ മേളക്ക് പിരിവു നല്‍കുന്നവന്‍ ....
കിങ്ങിണി.ക്കുട്ടന്‍          ....ചക്കയിടുമ്പോള്‍ കിട്ടുന്ന മുയല്‍ 
അമുല്‍ ബേബി               ........ആരാന്റെ ഗ്ലാമറുള്ള കുട്ടി 
അലുമിനിയം പട്ടേല്‍      ....കിട്ടാത്ത മുന്തിരി പുളിക്കും 
ഞെരംപു രോഗി             ....പീഡനം എന്ന വാക്ക് ഉച്ചരിക്കുന്നവന്‍ .
തെണ്ടി                           ........കൊടി വക്കാനുള്ള യോഗ്യത 
പൂച്ചകള്‍                         ......പിന്നിട് എലികള്‍ ആകുന്നവ 

2011, നവംബർ 12, ശനിയാഴ്‌ച


                      തീക്കളികള്‍ 




അമ്മേ....
ഞങ്ങള്‍ ഇനി സൗമ്യയും ഗോവിന്ദ ചാമിയും  കളിക്കട്ടേ....


മുറ്റത്തുനിന്നും കുട്ടികള്‍ വിളിച്ചു ചോദിക്കുന്നത് കേട്ട് നോക്കിയതാണ് ഞാന്‍
ഒരാള്‍ തലങ്ങും വിലങ്ങും ഓടുന്നു.
മറ്റേ ആള്‍ ഒരു കൈ കുപ്പായത്തിനു ഉള്ളില്‍  ഒളിപ്പിച്ചു ഒറ്റക്കയ്യനായി പിറകെ ഓടുന്നു.......


പിടിവലി... കരച്ചില്‍...... മുരള്‍ച്ച......നിലവിളി ....


ഒടുക്കം ഞാന്‍ ജയിച്ചേ ..എന്ന ചിരി ....


എന്റെ കയ്യിലെ ചായ ഗ്ലാസ്‌ ഞെട്ടി  താഴെ വീണു ഉടഞ്ഞു.

2011, നവംബർ 11, വെള്ളിയാഴ്‌ച

 
                                                       നോക്കുകുത്തികള്‍ 


എന്നും പഴയ പാന്റും  കീറിയ ഷര്‍ട്ടും , വൈക്കോല്‍ കുത്തി നിറച്ച വയറും, പൊട്ടക്കലം കമിഴ്ത്തിയ തലയും, ഉണ്ട കണ്ണും ....നോക്കുകുത്തികളും  മനസ്സ് മടുത്തു ബ്യൂട്ടി പാര്‍ലര്‍ തേടി ഇറങ്ങി......ഇനി എന്തായാലും ഇപ്പണിക്കില്ലെന്നും  ഉറപ്പിച്ചു. അപ്പോള്‍ മുതലാണ്‌ നാം മനുഷ്യര്‍ സ്വയം നോക്കുകുത്തികളായി നട.ക്കാന്‍ തുടങ്ങിയത്

2011, നവംബർ 10, വ്യാഴാഴ്‌ച

                                                     ഇരകള്‍ 

നീര്‍ക്കോലിയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു ഓടിയതായിരുന്നു തവള...അപ്പോഴാണ്‌ മുന്നില്‍ ഒരു പുല്‍ച്ചാടിയെ കണ്ടത്.
ഒന്നും ആലോചിച്ചില്ല..ഒറ്റ ചാട്ടം.. പുല്‍ച്ചാടി പിടഞ്ഞു ഒടുങ്ങി..
 ഇരകളെ ഉള്ളു ലോകത്തില്‍..

2011, നവംബർ 9, ബുധനാഴ്‌ച

                     നവ പൂതന 

പൂതന ഓരോ കുട്ടികള്‍ക്കും മുല കൊടുത്തു തുടങ്ങി..


അവസാനം കണ്ണന്റെ ഊഴമായി..അവന്‍ പൂതനയുടെ മുലക്കച്ച പോന്തിച്ചു ഇങ്ങനെ വായിച്ചു 


എന്ടോസള്‍ഫാന്‍ ...
.ഹാന്‍ഡില്‍ വിത്ത് കെയര്‍ .......

2011, നവംബർ 4, വെള്ളിയാഴ്‌ച

ക്ഷമ


ഒടുക്കം നെല്ലിപ്പടിക്കു ചിതല്‍ പിടിച്ചു .




പ്രായം  

ആദ്യം അതിന്റെ ഉടമയായിരുന്നു.ഇപ്പോള്‍ അതിന്റെ അടിമയായി.

2011, ഒക്‌ടോബർ 30, ഞായറാഴ്‌ച

                     രാത്രി 




രാത്രി ചില പെണ്ണുങ്ങളെ പോലെയാണ് ..പകലിന്റെ തുണിക്കടയില്‍ കയറി വിലകൂടിയ ബഹു വര്‍ണ സാരികളൊക്കെ എടുപ്പിച്ചു ചക്രവാളത്തില്‍ നിവര്‍ത്തി ചന്തം നോക്കും.


  എല്ലാം നോക്കി ഒന്ന് നെടുവീര്‍പ്പിട്ട് ഒടുക്കം വില കുറഞ്ഞ ഒരു കറുത്ത സാരിയും വില പേശി വാങ്ങി കുട്ടികളെയും കൂട്ടി പിടിച്ചു റോഡു മുറിച്ചു കടക്കാന്‍ വെപ്രാളപ്പെടും 
                         
മഹത്വം

ജനം എന്തിനാണ് കൂവിയതെന്നു
മഹാന് മനസ്സിലായില്ല...
അയാള്‍  പറഞ്ഞതു എന്തെന്ന് ജനത്തിനും......
.


                                                   ഇല്ലാത്തത്




ഇല്ലാത്ത വെള്ളത്തില്‍


ഇല്ലാത്ത മീനിനെ തേടി



ഇല്ലാത്ത പാടത്ത് 


ഇല്ലാത്ത കൊറ്റി നടക്കുന്നത് കണ്ടിട്ട് 


ഇല്ലാത്ത വരപിലെ 


ഇല്ലാത്ത നോക്കുകുത്തിക്ക്


വല്ലാത്ത ചിരി വന്നു.

2011, ഒക്‌ടോബർ 26, ബുധനാഴ്‌ച

കരിന്കണ്ണാ നോക്ക്

                                                        കരിന്കണ്ണാനോക്ക്

കഷ്ടപ്പെട്ടു  കയറ്റിയ വീടിനു നേരെ അയല്‍ക്കാരോ ബന്ധുക്കളോ, എന്തിനു വഴിപോക്കര്‍ പോലും തിരിഞ്ഞു 


നോക്കുന്നില്ല എന്ന് വന്നപ്പോളാണ്‌  അയാള്‍ വീടിനു മുന്നില്‍ കരിന്കണ്ണാ നോക്ക് എന്ന ബോര്‍ഡു വച്ചത്.


പിറ്റേന്ന് മുതല്‍  ആളുകള്‍ വീടിനു നേരെ  നോക്കി തുടങ്ങി ...

2011, ഒക്‌ടോബർ 23, ഞായറാഴ്‌ച

                    

                                                                 രമണം



കാനനച്ഛായില്‍ ആടു മേയ്കാന്‍ കൂടെ വരട്ടെ എന്ന് ചോദിക്കേണ്ട താമസം രമണന്‍ ചന്ദ്രികയെ കൂടെ കൊണ്ടുപോയി....എല്ലാം കഴിഞ്ഞപ്പോള്‍ അവളെ മരതക പച്ചിലക്കാട്ടില്‍ കിടക്ക വിരിച്ചു കിടത്തി രമണന്‍ ബസ്‌ സ്റ്റോപ്പ്‌ നോക്കി ധൃതിയില്‍ നടന്നു.

2011, ഒക്‌ടോബർ 22, ശനിയാഴ്‌ച

ആര്‍ക്കും 


ഒരു ചങ്ങലയ്ക്ക് ഇന്നലെ ഭ്രാന്ത് പിടിച്ചു..

അത് ഓടി പോകാതിരിക്കാന്‍ ഞാനത് എന്റെ കാലില്‍ 

കെട്ടിയിട്ടിട്ടുണ്ട് .....

വരിന്‍.....നാട്ടാരെ വരിന്‍.....


അര്‍ഥങ്ങള്‍ 




മീനിനു കുറെ കാലമായി കുളത്തോട് പറയാനുണ്ടായിരുന്നത് സ്വാതന്ത്ര്യത്തെ കുറിച്ച് മാത്രമായിരുന്നു...


അവസാനം കുളം മീനിനെ പിടിച്ചു കരയിലെക്കിട്ടു ...


മീനിന്റെ രക്ത സാക്ഷി മണ്ഡപത്തിനു ചുറ്റും കൂടിനിന്ന മറ്റു ജലജീവികള്‍ നിഘണ്ടുവില്‍ സ്വാതന്ത്ര്യം എന്ന
വാക്കിന്റെ അര്‍ഥം തിരഞ്ഞു നോക്കുന്ന്നുണ്ടായിരുന്നു. 
  അമ്മത്തൊട്ടില്‍


അവനു ഉറങ്ങാന്‍ പാകത്തില്‍ തൊട്ടില്‍ ആടി 
.അവനു  കേക്കാന്‍ പാകത്തില്‍  അത് പാട്ട് പാടി കൊടുത്തു.
അവനു വിശന്നപ്പോള്‍ അത് പാലുമായി വന്നു...
..അവനു കളിക്കാന്‍ തോന്നിയപ്പോള്‍ അത് കിളിയായും, കുരങ്ങായും വന്നു അവനെ ചിരിപ്പിച്ചു. അവനു വിയര്‍ത്തപ്പോള്‍ അത് ഫാനായി ..കാറ്റ് നല്‍കി..
അവന്‍ ചിരിച്ചപ്പോള്‍ അതും ചിരിച്ചു കൂട്ട് നല്‍കി 


ഒരു വൈദ്യത തൊട്ടിലിനു ഇതിലും കൂടുതല്‍ എന്താണ് ചെയ്യാന്‍ കഴിയുക .


അവന്‍ അതിനെ അമ്മ എന്ന് വിളിച്ചു. .

2011, ഒക്‌ടോബർ 17, തിങ്കളാഴ്‌ച


സങ്കടങ്ങള്‍


ഉറ്റ സുഹൃത്ത്‌ മരിച്ചു കിടക്കുന്നത് കണ്ടിട്ടും തനിക്ക്
ഒരു തുള്ളി കണ്ണുനീര്‍വരുന്നില്ലെന്ന് ഉറപ്പായപ്പോള്‍  ആണ്
അയാള്‍ പൊട്ടി കരഞ്ഞുപോയത്

2011, ഒക്‌ടോബർ 15, ശനിയാഴ്‌ച

                             കുരുക്ക്

പ്രണയം തകരുമെന്ന് ഉറപ്പായപ്പോള്‍ ആണ് അവളും അവനും ആത്മഹത്യ ചെയ്യാനിറങ്ങിയത് ..കിട്ടിയ 

കയറുമായി അവര്‍ ഒരു ഒത്ത മരം കണ്ടെതിയതുമായിരുന്നു. കുരുക്ക് ഉണ്ടാക്കുന്നതിനു ഇടയിലാണ് ഒരു

കൊച്ചു പെണ്‍കുട്ടി അവര്‍ക്കിടയിലേക്ക് എത്തിയത്..കണ്ട പാടെ അവള്‍ കൊഞ്ചി ....


മാമാ ....ചേച്ചീ...ഈ മരത്തില് എനിക്കൊരു ഊഞ്ഞാല് കെട്ടി തരുവോ ?



അവര്‍ കുരുക്കുകള്‍ അഴിച്ചു കുട്ടിക്ക് ഊഞ്ഞാല്‍ കെട്ടി കൊടുത്തു.....കുന്നു ഇറങ്ങി പോരുമ്പോള്‍ അവര്‍ക്കിടയില്‍ പ്രണയം പിന്നെയും ബാക്കിയുണ്ടായിരുന്നു.

2011, ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

                 ഓണച്ചതി


പത്രത്തില്‍ വന്ന തന്റെ പടം മഹാബലി ഒന്ന് കൂടി നോക്കി

കുട വയറും
കപ്പട മീശയും
 മുട്ടി ചെരുപ്പും
ഓലക്കുടയും
ഒരു ഇളിഞ്ഞ ചിരിയും


എന്റെ പിഴ ...ഇതിനാണല്ലോ വര്‍ഷത്തില്‍ ഒരിക്കല്‍ കേരളത്തില്‍ വന്നു നാട്ടുകാരെ കാണാന്‍ അവസരം തരണമെന്ന് വാമാനോനോട് വരം ചോദിച്ചത് ...
.മഹാബലി സ്വയം പ്രാകി ...

പരസ്യം

                              പരസ്യം


ആവശ്യം ഉണ്ട് സ്വര്‍ഗത്തിലേക്ക് ഒരു ലോഡ്‌ കട്ടുരുംപുകളെ 

2011, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

സ്വര്‍ഗം

സ്വര്‍ഗം


യുധിഷ്ഠിരന്റെ  പിന്നിലെ പട്ടി ഉറക്കെ കുരച്ചപ്പോള്‍ ആണ്
 സ്വര്‍ഗവാതില്‍ മലര്‍ക്കെ തുറന്നത് 

2011, ഒക്‌ടോബർ 9, ഞായറാഴ്‌ച










അനൂപ്‌ റോയ്‌ -ചിത്രകാരന്‍ 

          നാരാനത്ത് ഭ്രാന്തന്‍                                                                (അനൂപിന്റെ പെയിന്റിംഗ് )
                                                മന്തും ഭ്രാന്തും 



അങ്ങിനെ സാമാന്യം വലിപ്പമുള്ള  ഒരു കല്ല്‌ അത്തിപ്പറ്റ കുന്നിലേക്ക് ഉരുട്ടിക്കയറ്റി തെല്ലിട നാറാനത്ത് ഭ്രാന്തന്‍ 
വിശ്രമിക്കാനിരിക്കുംപോളാണ് സ്ഥലം ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ ഓടി കിതച്ചു എത്തിയത് 


ആരാത് ?


ഞാന്‍ സ്ഥലം ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍.....ഒരു അര്‍ജന്റ് കാര്യം പറയാന്‍ വന്നതാ..




പറയു   കേള്‍ക്കാന്‍ പറ്റുമോന്നു നോക്കട്ടെ              (ഭ്രാന്തന്‍ )..




ഇയ്യിടയായി നാട്ടില്‍ ആകെ ഒരു പരാതി..


എന്താത് ?  അഥവാ നാട്ടില്‍ എന്തിനെപറ്റിയാണ് പരാതി ഇല്ലാത്തത്"?             (ഭ്രാന്തന്‍ )


നാട്ടില്‍ മന്ത് രോഗം പടരുന്നു.. താങ്കള്‍ക്ക് കാലാകാലങ്ങളായി മന്തുണ്ടല്ലോ ?താങ്കളാണ് രോഗം പരത്തുന്നത് 
എന്നാണു നാട്ടില്‍ പാട്ട്.


നാട്ടില്‍ പാട്ടിനു സംഗതി മഹാ മോശം..ഭാവാച്ചാ തീരെ ഇല്ലെയ്നും            (ഭ്രാന്തന്‍)




എന്താലായും താങ്കള്‍ ഈ മന്ത് നിവാരണ ഗുളിക കഴിക്കണം ..പറ്റുച്ചാ ഈ രാജ്യം വിട്ടു പോകുകേം വേണം..
ഡി എം ഒയുടെ ഓര്‍ഡര്‍ ഉണ്ട്..കോപ്പി കാണണോ...?


അനന്തരം അത്തിപ്പറ്റ കുന്നിനെ കിടിലം കൊള്ളിച്ച ഒരു പൊട്ടിച്ചിരിയോടെ ഒരു  കൂറ്റന്‍ കല്ല്‌ താഴേക്കു ഉരുണ്ടു പോയി.

സമാധാനം

                                     സമാധാനം



സമാധാനത്തിനുള്ള നോബല്‍ സമ്മാനം മൂന്നു വനിതകള്‍ക്കായി നല്‍കി.

കിട്ടിയതിനു പിറകെ സമ്മാനത്തിന്റെ പങ്കിനെ ചൊല്ലി തര്‍ക്കമായി.

സമാധാനം ലജ്ജിച്ചു തല താഴ്ത്തി

2011, ഒക്‌ടോബർ 8, ശനിയാഴ്‌ച

                            തലമുറകള്‍


മൂന്നു വയസ്സ് കാരി മകള്‍ക്ക്  കേടു വന്ന മൊബൈല്‍ കളിക്കാന്‍ കൊടുത്തു.

ഒരു ദിവസം മുഴുവന്‍ തട്ടിക്കളിച്ച അവള്‍ പിന്നീട് ചോദിച്ചത് കളിക്കാന്‍

ഗയിംഉള്ള മൊബൈല്‍ ആണ്.പിന്നെ അതും ഉപേക്ഷിച്ചു

ഇപ്പോള്‍ ക്യാമറ ഉള്ള മൊബൈലില്‍ പടം എടുത്തതായി കളി.

വൈകാതെ എന്റെ ഡിജിറ്റല്‍ ക്യാമറയും കമ്പ്യുടരും ഒക്കെ അവള്‍ കളിക്കാന്‍ എടുക്കും.

അങ്ങിനെയങ്ങിനെ ..........

വാടകക്ക് ഒരു രാജ്യം

 വാടകക്ക് ഒരു രാജ്യം




വേറെ രാജ്യമാകണമെന്നു ഭാര്യ...
.
യുദ്ധം ചെയ്തു വാങ്ങണമെന്ന് ബന്ധുക്കള്‍....

കേന്ദ്രഭരണ പ്രദേശമായി തുടര്‍ന്നാല്‍ മതിയെന്ന് അച്ഛന്‍ ...
.
സംസ്ഥാനപദവി പിന്നെ ആലോചിക്കാമെന്ന് അമ്മ...

ഒത്തുതീര്‍പ്പിനില്ലെന്ന് പെങ്ങളും അനുജനും

ഞാന്‍ .എന്റെ സ്വപനതിന്റെ പതാക പകുതി താഴ്ത്തി കെട്ടി...

ആലോചനയിലുണ്ട് വാടകക്ക് ഒരു രാജ്യം

2011, ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

കുറുംകഥകള്‍: ഭാര്യ

കുറുംകഥകള്‍: ഭാര്യ: ഭാര്യ ഓന്ത് മണ്ടിയാല്‍ വേലി വരെയെന്നു പരിഹസിച്ചാണ് പിണങ്ങിപ്പോവുന്ന ഭാര്യയെ എതിര്‍ത്തത് എന്നെ തോല്‍പ്പിക്കാന്...

ഭാര്യ

                  ഭാര്യ 



ഓന്ത് മണ്ടിയാല്‍ വേലി വരെയെന്നു പരിഹസിച്ചാണ് 


പിണങ്ങിപ്പോവുന്ന ഭാര്യയെ എതിര്‍ത്തത് 


എന്നെ തോല്‍പ്പിക്കാന്‍ ഓടി ഓടി 


ഇപ്പോലവള്‍ 


ഏത് ഭൂഖണ്ഡത്തിലായിരിക്കും തളര്‍ന്നിരിക്കുന്നത്  

ചന്ത

                      ചന്ത






ഗ്രാമത്തിലെ സ്കൂളിന് മുന്‍പില്‍ ഒരു പരസ്യ പലക 


തൂങ്ങിയാടാന്‍ തുടങ്ങിയത്  അടുത്തിടെയാണ് 


കുട്ടികളെ മൊത്തമായും ചില്ലറയായും ഇവിടെ എടുക്കപ്പെടും 

ഇടനില

                                                      ഇടനില 

 


ഇക്കാലത്ത് സുരക്ഷക്ക് ഒരു അള്‍സേഷ്യന്‍ പട്ടി നിര്‍ബന്ധമാണെന്ന്പറഞ്ഞു എനിക്ക് ഒന്നിനെ സംഘടിപ്പിച്ചു തന്നതും 


എന്റെ അള്‍സേഷ്യന്‍ പട്ടിയെ നേരിടാന്‍ ഒരു ഡോബര്‍മാന്‍ പട്ടിയെന്കിലും വേണമെന്ന് അയല്‍കാരനെ 


അസുയിപ്പിച്ചു കൂടിയ വിലക്ക് ഒന്നിനെ വിലക്ക് വാങ്ങി കൊടുത്തതും ഒരാള്‍ തന്നെ ആയിരുന്നു.


                                                ഇടനില ഗോപാലന്‍ 

ശ്മശാനം

                           ശ്മശാനം 



ഓര്‍മകളുടെ ശവ മഞ്ചവുമായി എത്തിയ ഒരാള്‍ എന്നോട് ചോദിച്ചു.


ഇവിടെ അടുത്തെവിടെയാണ് ശ്മശാനം ഉള്ളത് ?


ഞ്ഞാന്‍ എന്റെ തന്നെ നെഞ്ച് ചൂണ്ടി കാട്ടി 


ഏറ്റവും വിശാലമായ ശമാശാനം കണ്ടിട്ടാവണം അയാള്‍ മഞ്ചം ഇറക്കി 

2011, ഒക്‌ടോബർ 2, ഞായറാഴ്‌ച

സൗഹൃദം

                                        സൌഹൃദങ്ങള്‍ 

 പാതി രാത്രിക്ക് വീട്ടിലേക്കു ബൈക്ക് ഓടിച്ചു വരുമ്പോളാണ് കുഴങ്ങി പോയത്. ബൈക്കിന്റെ ടയര്‍ പഞ്ചര്‍ ആയിരിക്കുന്നു. വഴിയില്‍ കുടുങ്ങിയത് തന്നെ. മൊബൈല്‍ എടുത്തു ഫേസ്‌ ബുക്കില്‍ ലോഗിന്‍ ചെയ്തു ഫ്രാണ്ട്സായ ഫ്രാണ്ട്സിനെയല്ലം വിവരം അറിയിച്ചു...എന്തുപകാരം 




പെട്ടെന്നാണ്അയല്‍പക്കത്തെ കുടിയന്‍ ഗോപാലന്‍ സൈക്കിളും ചവിട്ടി വന്നത്.. കാര്യം പറഞ്ഞപ്പോള്‍ അവന്‍ ബൈക്ക് ഒരിടത്ത് കയറ്റി വക്കാനും തന്റെ സൈക്കിളിന്റെ പിറകില്‍ ഇരുന്നു വീടെതുവാനുമുള്ള സൌകര്യം ചെയ്തു.


അപ്പോഴാണ്‌ ഞാന്‍ ഓര്‍ത്തത്...കുടിയന്‍ ഗോപാലന്‍ ഫേസ്‌ ബുക്കില്‍ എന്റെ സുഹൃത്ത് അല്ലല്ലോ എന്ന്. 
റീ മിക്സ്‌ കാലം 



പതിവ് പോലെ കഥയിലെ മുതലയുടെ ഭാര്യക്ക് കുരങ്ങന്റെ ഇറച്ചി തിന്നണം..മുതല കുരങ്ങച്ചനെ സോപ്പിട്ട് മുതുകില്‍ കയറ്റി പുഴയിലൂടെ നീന്തി തുടങ്ങി.

കാര്യങ്ങളുടെ പോക്ക് അത്ര പന്തിയല്ലെന്നു കണ്ട കുരങ്ങന്‍ തന്റെ ഹൃദയം മരത്തില്‍ ഒളിച്ചു വച്ചിരിക്കുകയാനെന്ന്നും അത് എടുക്കാന്‍ തിരികെ പോകണമെന്നും നമ്പര്‍ ഇറക്കി. പെട്ടെന്ന് മുതല പറഞ്ഞു
ഡാ.... കൊച്ചനെ .....ഞാനും മലയാള സിനിമ കാണുന്നവനാ ..
നീയിങ്ങനെ കഥകള്‍ റീ മിക്സ്‌ ചെയ്യാതെ ................
പുതിയ നമ്പര്‍ വല്ലതും ഇറക്കാന്‍ നോക്ക് ...

ഇത് കേട്ടതോടെ കുരങ്ങന്‍ നിര വെള്ളത്തിലേക്ക് എടുത്തു ചാടി ഉള്ള സ്പീഡില്‍ കരയിലേക്ക് വച്ചടിച്ചു. 

                           നിരീക്ഷണം 


തന്റെ ചുറ്റു പാടും കാണുന്ന പത്തു ചെടികളെ നിരീക്ഷിച്ചു കുറിപ്പ് തയ്യാറാക്കാന്‍  കുട്ടികളോട് പറഞ്ഞു നിഷ ടീച്ചര്‍ വീണ്ടും മൊബൈലിലെ ഫേസ്‌ ബുക്കിലേക്ക്  താഴ്ത്തി.


കുട്ടികള്‍ ഗൂഗിള്‍ സര്‍ച്ച് ചെയ്യാനായി തിരക്കുപിടിച്ചു ക്ലാസ്സില്‍ നിന്നും ഇറങ്ങുകയും ചെയ്തു. 

2011, ഒക്‌ടോബർ 1, ശനിയാഴ്‌ച

മൗനത്തിന്റെ ചിരി

                          മൗനത്തിന്റെ  ചിരി


 മൗന പ്രാര്‍ത്ഥനക്കുള്ള ബെല്ലടിച്ചു.ചാടി എഴുനെല്‍ക്കവേ ബഞ്ച് ചടാ പടാ എന്നു വീണു. ....പേടിയോടെ മാഷേ നോക്കിയതും ചിരി പൊട്ടി .കവിള് വീര്‍പ്പിച്ചു അടക്കി പിടിക്കാന്‍ ശ്രമിച്ചെങ്കിലും അതെങ്ങിനെയോ ഊര്‍ന്നു ചാടി. പിന്നെ പകര്ചാവ്യാധി പോലെ എല്ലാ ബെന്ചിലെക്കും പരന്നു.മൗനം അവസാനിപ്പിക്കാനുള്ള ബെല് അടിച്ചതും ബിനി ചാടി പറഞ്ഞു.

മാഷേ മാഷടെ പോക്കറ്റ്.,....

ന്ടയ്യോ ചിരി നിക്കിന്നില്ലാ..മൗന  പ്രാര്‍ത്ഥനക്കുള്ള ബെല്ലടിച്ചപ്പോള്‍ സുരേഷ് മാഷ്‌ മഷി പെന്നിന്റെ അടപ്പിടാതെയാണ് പോക്കറ്റില്‍ ഇട്ടത്. അതങ്ങിനെ
പരന്നു പരന്നു.. വെള്ള ഷര്‍ട്ടില്‍ ഒരു ചുവന്ന ഭൂപടം..


കാര്യം മനസ്സില്‍ ആയ മാഷിന്റെ മുഖത്തെ ഒരു ചിരി കാണണമായിരുന്നു. ലോകത്തുള്ള സകല മൌനങ്ങളെയും തോല്‍പ്പിക്കണ ചിരി ............

2011, സെപ്റ്റംബർ 30, വെള്ളിയാഴ്‌ച

                                    ഇടങ്ങള്‍ 


പുതിയ വീടിന്റെ  പണി കഴിഞ്ഞപ്പോള്‍ ഗോവണിക്ക്  താഴെ ഒഴിഞ്ഞു കിടന്ന സ്ഥലം രണ്ടായി ഭാഗിച്ചു.


ഒന്ന് പൂജ മുറിക്കും ഒന്ന്  യുറോപ്യന്‍ ക്ലോസ്സറ്റിനും


.ഇപ്പോള്‍ ഭഗവാനും കക്കൂസും കോണി ചുവട്ടില്‍ പരാതിയില്ലാതെ കഴിഞ്ഞു പോരുന്നു.

2011, സെപ്റ്റംബർ 27, ചൊവ്വാഴ്ച

പാറക്കടവ്

                    പാറക്കടവ്




മണല്‍ വാരുന്നത് തടയാന്‍ 
കടവില്‍ പോലിസ്‌ എത്തിയപ്പോഴുണ്ട് 
ഒരുത്തന്‍ പുഴയില്‍ നിന്ന് ഒരു നിറകൊട്ടയുമായി പൊങ്ങി വരുന്നു.
.ഒരു കുട്ട  നിറയെ പുഴ കിനിയുന്ന 
കുഞ്ഞു കഥകള്‍ മാത്രം 

കലഹം

             കലഹം




അമ്മായിയമ്മയും മരുമകളും തമ്മിലുള്ള പതിവ് കലഹം മൂക്കുന്നതിനു
ഇടയിലാണ് ഉണ്ണിക്കുട്ടന്‍ മുറ്റത്തെ മൂച്ചി കൊമ്പത്തെ
കടന്നാല്‍ കൂടിനു കല്ലെറിഞ്ഞത്. 
പിന്നെ.....

2011, സെപ്റ്റംബർ 25, ഞായറാഴ്‌ച

                                       കലികാലം


പാട്ടറിയുന്നവന്റെ മക്കള്‍ റിയാലിറ്റി ഷോയില്‍ പാട്ട് പാടി വന്നാല്‍ .....
താരം ..
ഫ്ലാറ്റ് സമ്മാനം,
.സ്വീകരണം, ആഘോഷം.....

അമ്മി കൊത്തുന്നവരുടെ മക്കള്‍ തെരുവില്‍ അമ്മി കൊത്താന്‍ ഇരുന്നാല്‍..

ബാലവേല ,
പൊതു താല്പര്യ ഹര്‍ജി,
കോടതി ,
റെസ്ക്യു ഹോം..
                                                       വീടിന്റെ വേര്



നാട്ടിന്‍ പുറത്തെ വീടുവിട്ടു ടൌണില്‍ ഫ്ലാറ്റ് വാങ്ങിയത് ആദ്യം എതിര്‍ത്തത് കുട്ടികള്‍ തന്നെ ആയിരുന്നു.
                                   ഇരിക്കാന്‍ കൊമ്പില്ല കൂടാന്‍ കൂട്ടില്ല

ഒരു ദിവസം സ്കൂള്‍ വിട്ടു വരുമ്പോള്‍  പഴയ വീട് അവര്‍ മോഷ്ടിച്ച് കൊണ്ട് വന്നിരിക്കുന്നു. ഫ്ലാറ്റിന്റെ ഏഴം നിലയിലേക്ക് കാപ്പിയും കയറും ഇട്ടു അവരിപ്പോള്‍ വലിച്ചു കാട്ടുകയാണ് പഴയ വീടിനെ..
വീടിന്റെ വേര് മുരിഞ്ഞിട്ടുണ്ടോ എന്ന് ഞാന്‍ താഴെ നിന്നും നോക്കി. ആണി വേരിന്റെ കൂര്‍പ്പ് കണ്ണില്‍ തട്ടിയപ്പോള്‍ ഞാന്‍ അറിയാതെ കണ്ണ് തിരുമ്പി.

വാട്ടര്‍ എന്ന വെള്ളം

                                         വാട്ടര്‍ എന്ന വെള്ളം


മരിക്കാന്‍ കിടക്കുകയാണ് മുത്തശ്ശന്‍..കോട്ടും ടയ്യും കെട്ടി ലാപ്‌ ടോപ്പില്‍ കൊട്ടി കളിച്ചു കാത്തിരിക്കുകയാണ് മക്കളും പേരക്കുട്ടികളും. തൊണ്ട വരണ്ടപ്പോള്‍ മക്കള്‍ക്ക്‌ കുറച്ചില്‍ ആകെന്ടെന്നു കരുതി മുത്തശ്ശന്‍.. ഇങ്ങിനെ തിരുത്തി.


                              വാട്ടര്‍   .....വാട്ടര്‍

2011, സെപ്റ്റംബർ 24, ശനിയാഴ്‌ച


               മക്കള്‍ 



ഏറെ കാലം  ബോര്‍ഡിങ്ങില് നിന്ന് പഠിച്ച 
 മകള്‍ ഇന്നലെയാണ് തിരിച്ചു എത്തിയത്.
വീട്ടിലെത്തിയിട്ടിപ്പോള്‍ അവള്‍ മിണ്ടുന്നുമില്ല കേള്‍ക്കുന്നുമില്ല

അവളുടെ യുസര്‍ നൈമും പാസ് വോര്‍ഡും
 ഞാന്‍ മറന്നു പോകുകയും ചെയ്തല്ലോ 
 എന്റെ ദൈവമേ ?.

2011, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

                                മാന്ദ്യം 

ഒരിടത്ത്  ഒരു രാജ്യത്തെ ചുട്ടെരിച്ചു. മറ്റൊരിടത്ത്  മുട്ടനാടുകളെ കൂട്ടിയിടിപ്പിച്ചു.
 ചോര കുടിച്ചു. മാല പടക്കത്തിനും ഓല പടക്കത്തിനും പുതിയ വിപണികള്‍ തേടി. 
ഒക്കെയും കഴിഞ്ഞു 
ലോക പോലിസ് തന്റെ വിമാന താവളത്തില്‍ ഇറങ്ങിയപ്പോള്‍ ചായ കുടിച്ചു ചില്ലറ നല്‍കാന്‍ 
കോട്ടിന്റെ പോക്കെറ്റില്‍ കയ്യിട്ടു. പോക്കെറ്റ്‌ കാലിയായിരുന്നു.കാശ് പോക്കറ്റടിച്ചു പോയി
.ലോക പോലീസ് കൊട്ടും പപ്പാസും ഊരി തട്ടുകടയില്‍ പൊറോട്ട അടിക്കാന്‍  കൂടി.  .

2011, സെപ്റ്റംബർ 22, വ്യാഴാഴ്‌ച

                               ബ്യൂട്ടി പാര്‍ലര്‍

മുഖക്കുരു പോലെ അങ്ങിങ്ങ്  ഉണ്ടായിരുന്ന    കുന്നുകളെ ജെ സി ബി കൊണ്ട് പ്ലാക്ക് ചെയ്തു.കൊണ്ക്രീട്ടു കൊണ്ട് ഒരു ഫേസ് പാക്. ചുറ്റുമുള്ള കരിന്മ്പനകളെ ഒക്കെബ്ലീചിങ്ങിലും  ട്രിമ്മിങ്ങിലും ഒഴിവാക്കി,മാവും പിലാവും പ്ലാക്ക് ചെയ്തു. റെഡ് ഇനാമാലും പൂശി ടാര്‍ കൊണ്ടൊരു ജീന്‍സും ഇട്ടു പുറത്തു    ഇറങ്ങിയപ്പോള്‍  അയമുട്ടി കാക്ക അത്ഭുതം കൂറി

 ദ് ആരാ പ്പോ ദ് ? ഞമ്മടെ ചെമ്പന്‍ കുന്നല്ലേ ?

കുറുംകഥകള്‍:                                            സീതായണം...

കുറുംകഥകള്‍: സീതായണം...: സീതായണം അടുപ്പിനും ചിമ്മിനി വിളക്കിനും കൊടുക്കാതെ കരുതി വച്ച മണ്ണെണ്ണ കന്നാസിന്റെ മൂടി ...
                                           സീതായണം 


 അടുപ്പിനും  ചിമ്മിനി വിളക്കിനും കൊടുക്കാതെ കരുതി വച്ച മണ്ണെണ്ണ കന്നാസിന്റെ മൂടി 
അവള്‍ അരുമയോടെ തുറന്നു.  കൊഞ്ചിക്കാനായി കുഞ്ഞിനെ എടുക്കും  പോലെ കന്നാസിനെ മുകളിലേക്ക് ഉയര്‍ത്തി. 
തലയിലൂടെ നനവ്‌ താഴോട്ടു ഇറങ്ങിയിറങ്ങി വന്നപ്പോള്‍ പുലര്ചെക്കുള്ള കുളി പോലെ കുളിര്‍ കൊണ്ടു 
നിന്ന നില്‍പ്പില്‍ നിന്ന് തന്നെ ചുമര്‍ കൂട്ടില്‍ നിന്നും സിംഹം മാര്‍ക് തീപ്പെട്ടി കൈ നീട്ടി എടുത്തു.
പിന്നെ നിലവിളക്കിന്റെ തിരി പോലെ തോന്നിച്ച സാരി തുമ്പിലേക്ക്‌   കൈക്കുമ്പിളുകൊണ്ട്‌ പൊത്തി കെടാതെ കൊള്ളി കത്തിച്ചു കാണിച്ചു.

തലേന്ന് കുടിച്ചു വന്നു പാതി രാത്രി വരെ തന്നെ തല്ലി ഒതുക്കിയ ശ്രീരാമന്‍ ചതിച്ചോ ദൈവമേ എന്ന് പറഞ്ഞു രാവിലെ  പല്ല് തേക്കുന്ന ബ്രഷോടെ ഓടി എത്തിയപ്പോള്‍ 
കൂട്ടം തെറ്റിയ കുട്ടിയെ തിരിച്ചു കിട്ടിയ അമ്മയുടെ വാത്സല്യത്തോടെ
സീത അയാളെ പൊതിഞ്ഞു.
          പേടികള്‍ 

             ഒടുക്കം ഉറുമ്പ്‌ തീക്കട്ടക്ക്
                  മീതെ നടക്കാനിറങ്ങി 
                 തീക്കട്ട ഞെട്ടി തരിച്ചു
          ഉറുമ്പിനെ തുറിച്ചു നോക്കി
            അന്ന് അന്തിക്ക് തീക്കട്ടക്ക്
    പേടി പനിയെന്നു പതം പറഞ്ഞു 
          ചരട് ജപിക്കാനായി അടുപ്പ് 
                    അടുക്കള വിട്ടിറങ്ങി