2019, മാർച്ച് 29, വെള്ളിയാഴ്‌ച

ആലശീല


ചെറുകഥ ശിവപ്രസാദ് പാലോട്


കൂട്ടുകാർ ക്രിസ്തുമസ് അവധിക്ക് ഈട്ടിയിലേക്ക് ടൂർ പ്ളാൻ ചെയ്തപ്പോൾ സജൂവിന്റെ ഉള്ളൊന്നു പിടഞ്ഞതാണ്.കൂട്ടത്തിൽ ബാക്കി എല്ലാരും അത്യാവശ്യം പൊടിപ്പുള്ള വീട്ടിൽ നിന്നു വരുന്നവർ. താൻ മാത്രമാണ് അതിൽ ഒരധികപ്പറ്റ്..നാട്ടിലെ പൊട്ടിപ്പൊളിഞ്ഞ വീടിന്റെയോ കഥകൾ കൂട്ടുകാരോട് പറയാത്തുകൊണ്ട് അവർക്കെല്ലാം താൻ അവർക്കൊത്തവൻ തന്നെ.
ഊട്ടിയിലെവിടെയോയാണ് അച്ഛന് ജോലിയെന്നറിയാം..ആദ്യം സ്വന്തമായി ടീ ഷോപ്പ് ആയിരുന്നു.അത്യാവശ്യം വരുമാനവും. പിന്നീട് ടീഷോപ്പ് നിന്നിടത്ത് ഒരു റസ്റ്റോറന്റ് വന്നെന്നും മറ്റൊരു കടയിൽ മാനേജർ ആയി കയറിയെന്നുമാണ് അച്ഛൻ പറഞ്ഞിട്ടുള്ളത്.രണ്ടു മാസത്തിൽ ഒരിക്കലൊക്കെ വീട്ടിലേക്ക് വന്ന് ധൃതിയിൽ മടങ്ങും അച്ഛൻ. വരുമ്പോൾ കൈ നിറയെ കൊണ്ടുവരുന്ന ചോക്കലേറ്റിനായി അനിയത്തിയുമായി അടികൂടിയിരുന്നത് സജുവിന്റെ ഒാർമയിലെത്തി..പിന്നീട് കോളേജിൽ പഠിക്കാൻ തുടങ്ങിയത് മുതൽ തന്റെ എക്കൗണ്ടിലേക്ക് കാശിടലായി അച്ഛൻ.ഹോസ്റ്റലിൽ താമസമാക്കിയപ്പോൾ താനും അച്ഛനും ഒരുപോലെയായെന്ന് അമ്മയും അനുജത്തിയും പറയും..രണ്ടാളും ഇപ്പോ വരുമ്പോ മുഖം കാണാം..അത്രന്നെ.

വീട്ടിലേക്ക് വിളിച്ചപ്പോൾ അമ്മ പറഞ്ഞു. 
മോൻ അച്ഛനോടൊന്ന് ചോദിക്ക്.. അയ്യായിരം രൂപയൊക്കെ വരുന്നതല്ലേ? ഇവളുടെ ഫീസും അടക്കണം..അമ്മക്കിപ്പോ തുന്നലൊക്കെ കുറവാ..

അപ്പോഴും തുന്നൽ മെഷിന്റെ കട കട ശബ്ദം ഫോണിലൂടെ അമ്മയുടെ ശബ്ദത്തിന് മൂകളിലായിത്തന്നെ കേൾക്കുന്നുണ്ടായിരുന്നു. തനിക്ക് ഒാർമ വച്ച നാളുമുതൽ കേൾക്കാൻ തുടങ്ങിയതാണ് അമ്മയോടൊപ്പം ആ തുന്നൽ മെഷീന്റെ ഒച്ച .

അച്ഛനെ വിളിച്ചപ്പോൾ.പതിവുത്തരം..

മോൻ പോകാതിരിക്കണ്ട.കൂട്ടുകാരൊക്കെ എന്തു കരുതും..അല്ലെങ്കിലും കടോം കള്ളീം ഒതുങ്ങി ഒരു സ്ഥലവും കാണാൻ കഴിയില്ല.. ഇത്ര കാലായിട്ടും അച്ഛൻ മക്കളെയോ അമ്മയേയോ കൊണ്ടുവന്നു കാണിച്ചിട്ടില്ലല്ലോ..മോൻ വന്ന് കാണ്.കൂട്ടുകാരോട് മുടക്കമൊന്നും പറയണ്ട..ഞാൻ പൈസ എക്കൗണ്ടിൽ ഇടാം..


അച്ഛനെന്നും അങ്ങിനെയാണ്..ഒന്നും ആരെയും അറിയിക്കില്ല.തന്റെയോ അനുജത്തിയുടെയോ ഒരാഗ്രഹത്തിനും എതിരുനിൽക്കില്ല..മക്കളെ ചീത്തയാക്കിയത് അച്ഛനാണെന്ന അമ്മ കൊറുവാക്ക് പറയും..

കുട്ട്യോള് വായെടുത്തു മിണ്ട്യാ അമ്പിളിമാമനെ പിടിച്ചു കൊട്ക്കണ ഒരച്ഛൻ..രണ്ടിനും ഒരു കാര്യ ഗൗരവോം ആലശീലേം ഇല്ലാതെയായി ഇപ്പോ..കണ്ടതും കടീം ഒക്കെ വേണം..ആരാന്നാ നിങ്ങടെ ഒക്കെ വിചാരം..കോലോത്തെ ഒന്നുമല്ല നമ്മള്..ഒാളം കണ്ടത് മുഴുവൻ മീനാണെന്ന് കരുതണ്ട..തടി ചന്ദനരച്ച കാശാ..ചിലവാക്കുമ്പോ ഒാർമ വേണം..

എടീ കുട്ട്യോളല്ലേ...അവര് നമ്മളോടല്ലാതെ ആരോടാ ചോദിക്കാ..നമ്മക്കോ ചെറുപ്പത്തിൽ ഒന്നും കിട്ടീട്ടില്ല..അവരെങ്കിലും നന്നായി വളരട്ടെ..

ഒാ പിന്നെ പിന്നെ...തണല് പിള്ളക്കേ ദാഹറിയൂ..ങ്ങളായി കുട്ട്യോളായി..ഞാനൊന്നും പറഞ്ഞില്ലേ..ന്റെ ഭഗോതീ..

അപ്പോൾ സജുവും അനുജത്തിയും അച്ഛനെ പാളിനോക്കും..കണ്ണിനു താഴെ ഒരു പുഞ്ചിരി ഒളിപ്പിച്ച് അച്ഛൻ ഇങ്ങോട്ടും നോക്കുന്നുണ്ടാകും അപ്പോൾ.

ടൂർ പോകാനുള്ളതിന്റെ തലേന്നു തന്നെ എക്കൗണ്ടിൽ പണമെത്തി.പറഞ്ഞതിലും ഇത്തിരി കൂടുതൽ.സമീറിന്റെ കാറിലാണ് യാത്ര. അവന്റെ ബാപ്പക്ക് തടിമില്ലാണ്..കൂട്ടത്തിലെ മുതലാളിയാണവൻ.പുലർച്ചെ കണ്ണൂരിൽ നിന്നും വിട്ട് ദേവർ ചോല എത്തുമ്പോഴും മൂടൽ മഞ്ഞിന്റെ കുളിര് വിട്ടിരുന്നില്ല..ഗൂഡല്ലൂർ എത്തിയപ്പോഴേക്കും വെയിലിന്റെ പാമ്പുകൾ തേയിലത്തോട്ടങ്ങൾക്കു മീതേ ഇഴഞ്ഞു നടക്കാൻ തുടങ്ങിയിരുന്നു.

പാട്ടും ഫോട്ടോ എടുക്കലുമായി അർമാദിച്ചുള്ള യാത്രയിൽ അച്ഛനെ വിളിച്ചു നോക്കിയപ്പോൾ സ്വിച്ച് ഒാഫ് ആയിരുന്നു.വളവുകളും കയറ്റങ്ങളും പിന്നട്ടപ്പോൾ കോയമ്പത്തൂർ ഗുണ്ടൽപേട്ട റോഡ് മുന്നിൽ നീണ്ടു പോകുന്ന കറുത്തപാമ്പായി കിടന്നു. ഇടക്ക് നിർത്തി ചായകുടിച്ച് പിന്നെയും യാത്ര..

ഉച്ചയോടടുത്താണ് ഊട്ടിയെത്തുന്നത്.കൂട്ടത്തിൽ സമീർ തീറ്റപ്രാന്തനാണ്. ഏതു യാത്രയിലും ആ യാത്രയുടെ രുചികൾ നാവിലെത്തുന്നതാണ് അവന്റെ സന്തോഷം..കാണുന്ന ഹോട്ടൽ ബോർഡുകൾക്ക് മുന്നിലൊക്കെ കാറിന് വേഗം കുറഞ്ഞുതുടങ്ങി.ജീവതത്തിന്റെ തന്നെ വേഗം ഇത്തിരി കുറക്കുന്നത് വിശപ്പാണല്ലോ എന്ന് സജൂ ആലോചിച്ചു.വിശപ്പില്ലെങ്കിൽ മനുഷ്യൻ സഞ്ചരിച്ചതിലും എത്രയോ ഇരട്ടി ദൂരം ചരിത്രത്തിൽ താണ്ടുമായിരുന്നല്ലോ..

വല്ലതും കണ്ടിട്ട് തിന്നാൻ പോകാം അളിയാ..

ദിനില്‍ സമീറിനോട് പറഞ്ഞു..മുതലാളി സമീർ ആണെങ്കിലും ഫൈവ് സ്റ്റാർസ് എന്ന ഗാങിന്റെ ക്യാപ്റ്റൻ ദിനിലാണ്.

അതു കളി വേറെ..തിന്നിട്ടേ സമീറിന് കാഴ്ചയുള്ളൂ..കാഴ്ച പിന്നേം കാണാം..എന്റെ തടി എനിക്ക് നോക്കിയേ പറ്റൂ..

സമീർ വിട്ടുകൊടുക്കുന്നില്ലായിരുന്നു,,വഴി നീളെ ഹോട്ടലുകൾ ഉണ്ടായിരുന്നിട്ടും സമീറിന് പിടിച്ച ഹോട്ടൽ കിട്ടാനായി കാർ പിന്നെയും ഒാടിക്കൊണ്ടിരുന്നു.അങ്ങിനെ ആ മൾട്ടി ക്രൂയിസിൻ റസ്റ്റോറന്റിന് മുന്നിൽ വണ്ടി ഒന്നു സംശയച്ചു പതുങ്ങി. ഹോട്ടലിന് മുന്നിലെ ബദാം മരത്തിന് ചുവട്ടിൽ നിന്നു വർണക്കുടയുമായി ഒരാൾ റോഡിലേക്ക് ചാടിയിറങ്ങി വിസിലടിച്ചു..അയാൾക്ക് പിന്നിൽ പല നിറത്തിലുള്ള കൊടികൾ പാറിയ ഹോട്ടലിന്റെ റിസപ്ഷന് മുന്നിലേക്ക് കാർ സമാധാനപ്പെട്ട് നിന്നു.

മേശക്കരുകിലേക്ക് വെയിറ്റർ മെനു കാർഡുമായി വന്നു.ഒാരോരുത്തരും അവർക്കിഷ്ടമുള്ള വിഭവങ്ങൾ പറയാൻ തുടങ്ങി. 

എന്താന്ന് വച്ചാ ഇഷ്ടത്തിന് കഴിച്ചോളണം..ഭക്ഷണത്തിന് മുന്നിൽ എനിക്ക് ഫ്രണ്ട്ഷിപ്പ് ഇല്ലളിയാ...മനുഷ്യനേ ജീവിക്കണത് ഭക്ഷണത്തിന് വേണ്ടിയാ..
സമീർ ഭക്ഷണത്തിന്റെ തത്വ ശാസ്ത്രം വെയിറ്റർക്ക് മുമ്പേതന്നെ വിളമ്പിത്തുടങ്ങിയിരുന്നു. ചൂടോടെ വന്ന ചിക്കനിൽ അവൻ ഇറങ്ങിപ്പോയതോടെ കുറച്ചുനേരം നിശബ്ദമായിരുന്നു മേശ. 




കൂർത്തുനീണ്ട ഏതോ തരം അരികൊണ്ടുള്ള ബിരിയാണി കഴിക്കുമ്പോൾ സജൂ അമ്മ ഇടക്കു വച്ചുതരാറുള്ള തേങ്ങാച്ചോറാണ് ഒാർത്തത്. സവാള അരിയാനൊക്കെ താനും അനുജത്തിയും അമ്മയെ സഹായിക്കും.ഞണുങ്ങിയ അലുമിലിയം ചട്ടിയിൽ അമ്മ നെയ്യും ഓയിലും ഒഴിച്ചു സവാള അരിഞ്ഞതും ഇട്ടു മൂപ്പിക്കും.. ഇഞ്ചിയും വെളുത്തുള്ളിയും അടുക്കളയിൽ ഉള്ള എല്ലാതരം പൊടികളും ഇട്ടിള്ളക്കിക്കഴിയുമ്പോൾ അടുക്കള നിറയുന്ന മണം കൊതിയുടേതായിരുന്നു. അതിലേക്ക് തേങ്ങാപാൽ ഒഴിച്ചു തിളച്ചുകഴിയുമ്പോൾ അരിയിടും. അമ്മയുടെ കൈവിരലുകൾ കൂട്ടിപ്പിടിച്ചാൽ കിട്ടുന്നത്ര ഉപ്പ്. അതാണ് കണക്ക്. കറിവേപ്പില ഇട്ടു മൂടി അടച്ചു വെച്ചു വേവിച്ച് വെള്ളം വറ്റി വന്നാൽ ഇളക്കി കൊടുക്കാനുള്ള ജോലി സജുവിനെ ഏൽപ്പിച്ചായിരിക്കും അമ്മ തയ്ക്കാൻ കിട്ടിയ തുണിക്ക് കുടുക്കു തുന്നാൻ പോകുന്നത്. അച്ഛൻ അവധിക്കുവരുന്ന ദിവസങ്ങളിൽ തേങ്ങാച്ചോറിനൊപ്പം കോഴിക്കറിയുടെ ആർഭാടമുണ്ടാകും.
പത്താം തരം വരെ ബസിൽ പോകുമ്പോൾ വരെ ഛർദ്ദിക്കുമായിരുന്നു താൻ. ഈ ചെക്കൻ എങ്ങിനെ കോളേജിൽ പോകുമെന്നായിരുന്നു അമ്മയുടെ ആശങ്ക.ചിക്കൻ കഴിച്ചാൽ പോലും ദേഹത്ത് കൊടിത്തൂവ കടിച്ചതുപോലെ തിണർത്തു തടിക്കും.ഇറച്ചിയുടെ പരിചയമില്ലാത്ത വേവും ചൂരുമേറ്റ ശരീരം പിന്നെ അതുമായി പൊരുത്തപ്പെട്ടത് കോളേജിലെ ആദ്യ വർഷങ്ങളിലെ കൂട്ടുകെട്ടാണ്.കോളേജിന്റെ മുന്നിലെ ഹോട്ടൽ ജാസിലെ പൊറോട്ടയും ബീഫുമാണ് ശരീരത്തെ മാംസവുമായി അരച്ചുറപ്പിച്ചത്.ഡിഗ്രിക്കു പഠിക്കുമ്പോൾ കിട്ടിയ കോളേജ് ദൂരെയായതിനാൽ ഹോസ്റ്റലിലായി.കാന്റീനിലെ കേവല രുചികൾക്കപ്പുറം മാംസത്തിന്റെ കരിഞ്ഞതും പുകഞ്ഞതും ചുട്ടതും പൊരിച്ചതുമായി അനേകം രുചികള്‍ കൊണ്ട് ദിവസങ്ങൾ ഏമ്പക്കമിട്ടു.



ഡാ കഴിച്ചോണ്ടിരുന്നാ പോരാ..നിങ്ങക്ക് കാഴ്ച കാണണ്ടേ

തന്റെ പാത്രം കാലിയാക്കി എഴുന്നേറ്റ് കൈകഴുകി ലെമൺ സോഡക്ക് ഒാർഡർ കൊടുത്ത് സമീർ പിന്നെയും ചിലക്കാൻ തുടങ്ങി
വെയിറ്റർ മടക്കിവച്ച പാ‍ഡിൽ ബില്ല് കൊണ്ടു വന്നു വച്ചു.ഇനിയെന്തെങ്കിലും വേണോ എന്ന ചോദ്യത്തോടെ അല്പ നേരം നിന്ന് അയാൾ അപ്പുറത്ത് മാറി കാത്തിരിക്കുകയാണ്
അപ്പോഴാണ് ദിനിൽ അവന്റെ മൊബൈലിൽ ഫേസ് ബുക്കിൽ വന്ന ഒരു പോസ്റ്റ് കാണിച്ചു തന്നത്. അവന്റെ ഏതോ ഫ്രണ്ട് ഇട്ട പോസ്റ്റാണ്..
ഒരു ഹോട്ടലിന് മുന്നിൽ വർണക്കുട പിടിച്ച് നിൽക്കുന്ന ഒരാൾ.കയ്യിൽ ഹോട്ടൽ ഇന്ന ബോർഡ്.. അതിന്റെ താഴെ കുറിച്ച വാക്കുകൾ അവൻ ഉറക്കെ വായിച്ചു..നോക്കൂ..ഭക്ഷണത്തിന് വലിയ ഹോട്ടലുകളിൽ കയറി കഴിച്ചു മടങ്ങുമ്പോൾ വലിയ തുക വെയിറ്റർക്ക് ടിപ്പ് നൽകുന്നവരാണ് നമ്മൾ..ടിപ്പ് കുറഞ്ഞാൽ നാണക്കേടാകുമോ എന്ന് ചിന്തിച്ച് നല്ലൊരു തുക തന്നെ നാം മാറ്റിവക്കാറുണ്ട്.എന്നാൽ ഹോട്ടലിന് പുറത്ത് പൊരിവെയിലത്ത് നിൽക്കുന്ന ഈ തരം തൊഴിലാളികളെ ശ്രദ്ധിച്ചിട്ടുണ്ടോ? അവർ ഭക്ഷണം കഴിച്ചോ,അവർക്കെത്ര കൂലിയുണ്ട് എന്ന് എന്നെങ്കിലും അന്വേഷിച്ചിട്ടുണ്ടോ?മിക്കവരും തുഛമായ കൂലിക്ക് ജോലി ചെയ്യുന്നവരായിരിക്കും.വെയിറ്റർക്ക് ടിപ്പ് കൊടുക്കുന്നതിനു പകരം വിയർത്തു നിൽക്കുന്ന ആ കയ്യിൽ ഒരു പത്തുരൂപ വച്ചുനോക്കൂ..കാണാം ആ കണ്ണിലെ പുഞ്ചിരി..അടുത്ത തവണ ഹോട്ടലിൽ പോയി മടങ്ങുമ്പോൾ ഇവരെക്കൂടി ഒാർക്കുക..ഒരു പാട് ലൈക്കും കമന്റും കിട്ടിയ പോസ്റ്റിലെ വാചകങ്ങൾ അവൻ ഉറക്കെ വായിച്ചു.

ശരിയാണെടാ..നമ്മൾ എന്നും വെയിറ്റർക്ക് ടിപ്പ് കൊടുക്കും. പക്ഷേ ഇവരെയൊന്നും കണ്ട ഭാവം നടിക്കാറില്ല. ഈ ഹോട്ടലിന് മുന്നിലും കണ്ടില്ലേ..ഒരാൾ..പാവം നമുക്ക് ഇന്നൊരു ചേഞ്ചാവട്ടെ..ഇന്ന് പോകുമ്പോൾ അയാക്കെന്തെങ്കിലും കാര്യമായി കൊടുക്കണം 
സമീർ സപ്പോർട് നൽകി.

ആർക്കും എതിരഭിപ്രായം ഉണ്ടായതുമില്ല. പാഡിൽ ഹോട്ടൽ ബില്ല് മാത്രം കൃത്യം വച്ച് , കൗണ്ടറിനു മുമ്പിലെ തളികയിൽ വച്ചിരുന്ന പെരും ജീരകവും കൽക്കണ്ടവും ചവച്ച് ടിഷ്യു പേപ്പർ എടുത്ത് മുഖം തുടച്ച് പുറത്തിറങ്ങുമ്പോൾ അയാൾ റോഡിൽ വരുന്ന വാഹനങ്ങൾക്ക് മുമ്പിൽ ബോർഡ് നീട്ടി വിസിൽ അടിക്കുകയായിരുന്നു..കോട്ടിലും തൊപ്പിക്കും കുടക്കും ഇടയിൽ അയാളുടെ മുഖം വല്ലാതെ ഇരുണ്ടു പോയിരുന്നു. സമീർ പഴ്സിൽ നിന്ന് നൂറു രൂപ എടുത്ത് അയാളുടെ കയ്യിൽ കൊടുക്കാൻ നടന്നു. 

എടാ നമ്മുടെ ഫൈവ് സ്റ്റാർസ് ഗാങ് ഇത്തരം ഒരു കാര്യം ചെയ്തതിന് ഒരു തെളിവ് വേണ്ടേ?നമുക്കും ഒരു പോസ്റ്റിടാം..എല്ലാരും ഒന്ന് ഞെട്ടട്ടെ..നമുക്ക് ഇയാൾക്കൊപ്പം ഒരു സെൽഫി എടുത്താലോ..

ദിനിലിനോട് എല്ലാരും തലകുലുക്കി..

ഏയ്..ചേട്ടാ..ഇതു കയ്യിൽ വക്കൂ..ഞങ്ങളുടെ വക..

ദിനിൽ അയാളോട് പറഞ്ഞു.

എടാ സജു എവിടെ..?അവനെക്കൂടി വിളിക്ക്.സെൽഫി എടുക്കുമ്പോൾ എല്ലാരും വേണ്ടേ?ഇവനിത് എവിടെ പോയി കിടക്കാണ്..?

അയാൾ കുട ഒന്നു താഴ്ത്തി ഒതുക്കിപ്പിടിച്ചു..അമ്പരപ്പിന്റെ വലിയ ആകാശം അയാളുടെ മുഖത്ത് കറുത്തിരുണ്ടിരുന്നു..സജൂ ഒാടിയെത്തിയപ്പോൾ അയാൾ ഊരിവച്ചിരുന്ന തൊപ്പി എടുത്തിട്ട് മുഖത്തിന് മീതെ കർച്ചീഫ് വലിച്ചു കെട്ടുന്ന തിരിക്കിലായിരുന്നു,

എടാ നിൽക്ക് സെൽഫി എടുക്കാം..ദിനിൽ തിരക്കുകൂട്ടി..സജു ഒാടിക്കയറി ഇടയിൽ നിന്നു..ദിനിലിന്റെ ഫോണിന്റെ വലിയ സ്ക്രീനിൽ ഏഴുപേരെയും അയാളെയും ഫ്രേമിൽ കിട്ടാൻ അവൻ ചാഞ്ഞും ചരിഞ്ഞും നിന്നു. സ്ക്രീനിലെ അയാളുടെ മുഖം കണ്ടപ്പോൾ സജുവിന് ശ്വാസം മുട്ടുന്നതു പോലെ തോന്നി.അയാൾ ചുണ്ടിന് മീതെ വിരൽ വച്ച് വിലക്കുന്നതു പോലെ കാണിക്കുന്നുണ്ടായിരുന്നു..

ഹൃദയം ഒന്നടങ്കം ദേഹമായി മാറി സ്പന്ദിക്കുന്നതായി തോന്നിയപ്പോൾ സജു അവർക്കിടയിൽ നിന്ന് മാറി ബദാം മരത്തിന്റെ തണലിലെ അയാളുടെ ഇരിപ്പിടത്തിൽ ഇരുന്നു..കൂട്ടത്തിന് നടുവിൽ നിന്നും മാറി അയാൾ സജുവിന്റെ അടുത്തേക്ക് വന്നു

കഴിച്ചതൊക്കെ എവിടേക്കോ ഇറങ്ങിപ്പോയി വല്ലാതെ വിശന്നു വിശന്ന് സജുവിന്റെ ചങ്ക് വരണ്ടു..നാവ് ഇറങ്ങിപ്പോകുന്നതിന് മുമ്പെ സജുവിന്റെ ചുണ്ടുകൾ പതറി.

അഛ്ചൻ..

കൂട്ടുകാർ ഇത്തിരി അപ്പുറം മാറി സെൽഫിയുടെ ഭംഗി നോക്കി ചിരിക്കുകയും ഷെയർ ചെയ്യുകയും ചെയ്യുന്ന തിരിക്കിലായിരുന്നു.

പതിഞ്ഞ ശബ്ദത്തിൽ അയാൾ പറഞ്ഞു..

മോനേ..അവരാരും ഈ വിവരം അറിയണ്ട..എന്റെ മോനു കുറച്ചിലാവും..മോൻ എഴുന്നേറ്റ് അവരോട് ഒപ്പം പൊയ്ക്കോളു..

അപ്പോൾ കയ്യിലിരുന്ന്ചുരുണ്ടുപോയ ആ നൂറുരൂപാ നോട്ട് അയാൾ സജുവിന്റെ പോക്കറ്റിൽ തിരുകി.

മോൻ ഇതു കൂടി കയ്യിൽ വച്ചോ..ഒരു യാത്രയല്ലേ..എന്തൊക്കെ ചിലവുകാണും..?

എടാ സജൂ..നീയെന്താ അയാളോട് കിന്നാരം പറഞ്ഞു നിൽക്കുകയാണോ?നമുക്ക് പോകണ്ടേ? നീ ഈ നേരം കൊണ്ട് അയാളോട് കമ്പനി കൂടിയോ..?

ദിനിൽ വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു..

ദാ അവർ വിളിക്കുന്നു..പൊയ്ക്കോളൂ..

പൊട്ടിയടർന്ന ഒരു കരച്ചിലിൽ അവൻ അയാളുടെ കയ്യിൽ നിന്നും കുടയുംബോർഡും വിസിലും പിടിച്ചു വാങ്ങി..അയാൾക്ക് തടയാൻ കഴിയുന്നതിന് മുമ്പേ..അവൻ റോഡിലേക്കിറങ്ങി വന്ന വണ്ടിക്ക് വിസിലടിക്കാൻ തുടങ്ങി..

സജൂ..സജൂ..നീയെന്താ ഈ കാണിക്കണേ..ദിനിൽ റോഡിലേക്ക് ഒാടി വന്നു പറഞ്ഞു..

അവരൊക്കെ അറിയും..വേഗം പൊയ്ക്കോ..അയാൾ സജുവിന്റെ തലയിൽ കൈ വച്ച് പറയുന്നുണ്ടായിരുന്നു..

എടാ...നിങ്ങൾ പൊയ്ക്കോളൂ..ഞാനിനി വരുന്നില്ല...ഇത് ആരാന്നറിയോ നിങ്ങൾക്ക് ...? എന്റെ അച്ഛനാടാ...ഇങ്ങനെ നിന്നുണ്ടാക്കിയ പൈസ കൊണ്ടാണു ഞാൻ....അവന്റെ കരച്ചിൽ അടുത്ത വണ്ടിക്കുള്ള വിസിലിനിടയിൽ പാതിയിൽ മുറിഞ്ഞുപോയി..
സജൂവിനെ കുടയിൽ നിന്നും വിസിലിൽ നിന്നും പിടിച്ചുമാറ്റി ബദാം മരത്തിന്റെ താഴെയുള്ള ഇരിപ്പിടത്തിലേക്ക് ഒടിഞ്ഞിരുന്ന് മുഖം മുട്ടുകാലുകൾക്കുള്ളിലേക്ക് തിരുകി വച്ച് അയാള്‍ പറയുന്നുണ്ടായിരുന്നു.

പോടാ അവരുടെ ഒപ്പം...ഒരു സ്ഥലോം മുഖോം ആലശീലേം ഇല്ലാത്ത ചെക്കൻ....

ശിവപ്രസാദ് പാലോട്, 9249857148
കുണ്ടൂർക്കുന്ന് പി ഒ,മണ്ണാർക്കാട് കോളേജ്,പാലക്കാട് 678583

2019, മാർച്ച് 26, ചൊവ്വാഴ്ച

ഉയിരൊഴുക്ക്

ചെറുകഥ ശിവപ്രസാദ് പാലോട്



വ്രതത്തോടെ വേണം വിഗ്രഹം നിര്‍മ്മിക്കാനുള്ള മരം മുറിക്കേണ്ടത്. ഒരു മരം മുറിക്കുമ്പോള്‍ അതിന്റെയും അതിന്റെ തൊട്ടടുത്തുള്ള മരത്തിന്റെയും വരെ സമ്മതം വാസ്തു ശാസ്ത്ര വിധി പ്രകാരം ചോദിച്ചേ വാസു ആശാരി മുറിക്കുകയുള്ളൂ.

ലക്ഷണയുക്തമായ വരിക്കപ്പിലാവിന്റെ കാതലേ ആശാരി.വിഗ്രഹം കൊത്താനെടുക്കൂ.അവസാനം ആണ് ദൃഷ്ടി തെളിയിക്കുന്നത്.നൂറ്റിനാൽപ്പത്തിനാല് യവം നീളവും അതിനൊത്ത ഉടല്‍ അളവുകളും ഉള്ള വിഗ്രഹ നിര്‍മാണം ഏറ്റെടുക്കുന്ന സമയം പടി കയറി വന്ന മയിൽ വാസു ആശാരി നിമിത്തമായെടുത്തു.

പത്ത് മാസത്തിലധികം സമയം എടുക്കും.അതിന് മുന്നേ വിളിച്ച് ശല്യപ്പെടുത്താൻ പാടില്ല... ഇടക്കിടെ കാഴ്ചക്കാർ പാടില്ല..കൊത്തുന്നത് എവിടെ വച്ചെന്നോ ഏതാശാരിയെന്നോ നാട്ടിൽ കൊട്ടിപ്പാടി നടക്കാൻ പാടില്ല..നിമിത്തം നന്ന്..വാഹനം വന്നു നിന്നത് കണ്ടില്ലേ?ആയാദി ഷഡ്‌വർഗ്ഗം എന്നാ മൂത്താരെ..ഏതൊരു പുരയിടത്തിനും കെട്ടിടത്തിനും ജീവനുണ്ടെന്നാണ്‌ ആയം എന്ന വിധി...ദേവപ്രീതിയാ പ്രധാനം നമ്മക്ക്..

വായിലെ മുറുക്കാൻ നീട്ടി തുപ്പി വാസു ആശാരി തന്റെ നിർബന്ധങ്ങൾ തുടക്കത്തിലേ പറഞ്ഞു

ഈ സമയം ഒക്കെയും ആശാരി വ്രതത്തിലായിരിക്കണം... മത്സ്യ മാംസാദികൾ,മദ്യപാനം പാടില്ല.. ദൈവ കർമ്മമാണ്... വിശ്വകർമ ജനാണ്... ദേവകോപം വന്നാൽ ജന്മം കൊണ്ട് തീരില്ല.. ജന്മാന്തരങ്ങൾ നീളും..

കാരണ്ണോമ്മാരുടെ കണക്ക് പിഴച്ചതിന്റെ കൂലി മ്മള് അനുഭവിക്കുണൂ... ഒരു ആന്തരിങ്ങായതിനെ ഉടയോൻ തിരിച്ചുവിളിച്ചു..പെണ്ണൊന്ന് പുര നിറഞ്ഞ് എത്തും പിടീം കിട്ടാണ്ട് നിക്കാൻ തുടങ്ങി കൊല്ലങ്ങളായി..ഒരാലോചനേം അങ്ങട്ട് ശരിയാവിണില്ലാ….ഗ്രഹപ്പിഴേടെ മൂർധന്യം.അതോണ്ട് പറ്റണ കൈപ്പിഴോണ്ട് ഞ്ഞിണ്ടാവണ തലമുറക്കാർക്ക് ശാപം വച്ച് കെട്ടിക്കാൻ വയ്യാന്ന്ണ്ടേ.. ള്ളത് വൃത്തി പോലെ ചെയ്യൂ..പറ്റില്ലാച്ചാ വേറെ ആശാരിമാർ ഇഷ്ടം പോലെണ്ട്....ഏൽപ്പിച്ചോളൂ..ചെലപ്പോ ഇത്തിരി നേരത്തെ കിട്ടീന്നും വരും..

താംബൂല പ്രശ്നത്തിലെ സൂചന വച്ച് ഞങ്ങള് പുളിയത്ത് എയ്ശന്റടുത്ത് ഒഴി നോക്കി.വാസു ആശാരിക്കാ ഒഴികണ്ടത്. അതോണ്ട് മറുത്തൊന്നും പറയരുത്..ഇതേൽക്കണം.ആശാരി പറയണതൊക്കെ സമ്മതം തന്നെ..ദേവന്റെ കാര്യാണ്..സംഗതി വെടിപ്പാവണം.ഞങ്ങൾക്കത്രേള്ളൂ..ദക്ഷിണ എത്രയാ വേണ്ടച്ചാ പറഞ്ഞോളൂ..

വാസു ഇന്നും ഇന്നലേം തുടങ്ങി തല്ല..പെരുന്തച്ചന്റെ പാരമ്പര്യള്ള തറവാടാ..ഒരു വെറ്റിലേം അടക്കേം നൂറ്റൊന്നുറുപ്പികേം വച്ചോളൂ…

അല്ല.. ആശാരിക്ക് ചിലവിനായിട്ട്..

വന്നയാളിലെ പ്രധാനി ഒന്നുയർത്തി ചോദിച്ചു.

വാസു ആശാരി അടുത്തിരുന്ന തന്റെ മുഴക്കോലെടുത്ത് ഉയർത്തി ഒന്നുഴിഞ്ഞു.

മൂത്താരേ... ന്റെ ചിലവിനുള്ളത് ഇത്മ്മലുണ്ട്.

ന്നു വരെ അഷ്ടിക്ക് മുട്ടീട്ടില്ല... പ്രാരാബ്ധം ഒക്കെണ്ട് ച്ചാലും... പണി കഴിയട്ടെ.. ദൈവാധീനം കൊണ്ട്.. ങ്ങക്കും നിയ്ക്കും കുരുത്തണ്ടാവട്ടെ..അപ്പോ ഇങ്ങള് ബോധിച്ച് തരണതെന്തായാലും വാസുന് അത് മതി..

പണി ഏറ്റെടുത്താൽ പിന്നെ ആശാരിക്ക് ഊണൂല്യ.. ഉറക്കോല്യ..ഉറങ്ങുന്നതും ഉണരുന്നതും പണിയിലേക്കാണ്..കൊണ്ടു വന്നിട്ട മരത്തിന് മുമ്പിൽ വാസു ആശാരി മൂന്നു ദിവസം ഉളി തൊടാതെ ചമ്രം പടിഞ്ഞിരുന്നു.ഇന്നും ഇന്നലെയും തുടങ്ങിയ പണിയല്ലെങ്കിലും മരത്തിൽ ദൈവം തെളിയണം..മരത്തിലേക്ക് നോക്കിയിരിക്കുമ്പോൾ തടിക്കുള്ളിൽ നിറഞ്ഞു നിൽക്കുന്ന ദേവരൂപത്തിന്റെ വടിവ് കാണാവണം. മരം മരത്തിന്റെ രൂപം വിട്ട് ദേവരൂപമായി വെളിപ്പെടണം.. അതു കിട്ടിയാലെ വാസു ഉളി തൊടുകയുള്ളൂ..
ആ കാരോ ആഗമ സ്വസ്തി
ച കാരോ ശാസ്ത്ര കോവിത
രി കാരോ ദേവോല്പതി
ആചാരി യത് ത്രയക്ഷരം

കരണവന്മാര്‍ പറഞ്ഞിട്ടുണ്ട് പ്രാണവായുവില്‍ പോലും വേദത്തെ കണ്ടാലെ ശില്പങ്ങള്‍ നിര്‍മ്മിക്കാന്‍
കഴിവുകിട്ടി ആശാരിയാകുന്നുള്ളൂ..

മരത്തിൽ നിന്നും വെളിപ്പെട്ട ദൈവ രൂപത്തിന്റെ ഉടലളവുകൾ ആശാരിക്ക് മനക്കണക്കാവണം..കേശാദിപാദം മരത്തിൽ കണ്ടാൽ തേവരൊഴികെ മരത്തിലുള്ളതെല്ലാം ചെത്തിക്കളയണം...അതാണ് ശിൽപം. ആ ദേവത്തെ കാണും വരെ വാസു ആശാരി ആലയിൽ മരത്തിന് മുമ്പിൽ തപസ്സിരുന്നു.മരത്തിൽ പല പല ദൃശ്യങ്ങൾ മുങ്ങി മറിഞ്ഞു പോയി.കയ്യിൽ ഉളി പിടിപ്പിച്ച കാരണവൻമാർ മരത്തിന്റെ മഞ്ഞക്കാതലിൽ നിന്ന് മുഖം കൊണ്ടപ്പോൾ വാസു ആശാരിയുടെ കാൽ തൊട്ട് ഉച്ചി വരെ തരിപ്പ് പടർന്നു കയറി വിറകൊണ്ടു.അമ്പലത്തിന് മുന്നിലെ വിറച്ചിയാലിന്റെ ഇലകൾ പോലെ വാസു ആശാരി ആശാരിയുടെ ദേഹം കനം കുറഞ്ഞ് കാറ്റിനൊപ്പം ആടി.ഇലകളുടെ മർമരം പോലെ വാസു ആശാരിയുടെ ചുണ്ടുകളിൽ നിന്ന് കാരണവന്മാരുടെ ജല്പനങ്ങൾ പതറിനടന്നു.. ഇരുട്ടിന്റെ കോട്ടയിൽ നിന്ന് വെളിച്ചമായി വിശ്വകർമശ്ളോകം ആലയിൽ നിന്നും തെല്ലുറക്കെ ഉയർന്നു പൊങ്ങി..

പഞ്ച വക്രം ജടാജൂതം പഞ്ചദാസ വിലോചനം

സദ്യോജാതനനം ശ്വേതം വാമദേവം കൃഷ്ണകം

തത്പുരുഷം പീതവര്‍ണ്ണച്ച: ഈശാനം ശ്യാമ വര്‍ണകം

അഖോരം രക്ത വര്‍ണംച്ച: ശരീരം ഹേമവര്‍ണകം

ദശബാഹും മഹാകായം കര്‍ണ്ണ കുണ്ടല മണ്ടിതം

പീതാംബരം പുഷ്പമാല നാഗയജ്നോപവീതം

രുദ്രാക്ഷ മാലാഭരണം വ്യാഘ്രചര്മോത്തരീയം

അക്ഷ മാലാന്‍ച്ച:പദ്മനച്ച: നാഗശൂല പിനാകിനം

ഡമരു വീണ ബാണംച്ച:ശംഖ ചക്ര കരാനവിതം

കോടിസൂര്യ പ്രതീകസമ സര്‍വജീവ ദയാപരം

ദേവ ദേവം മഹാദേവം വിശ്വകര്‍മ ജഗദ്‌ഗുരു:

പ്രസന്നവദനം ധ്യായെ സര്‍വ വിഘ്നോപ ശാന്തയേ


അഭ്ഹെപസിതാര്‍ത്ഥ സിദ്ധ്യര്തം പുജതോ യസ്സൂര്യ്രപി

സര്‍വവിഘ്ന ഹരം ദേവം സര്‍വവിഘ്ന വിവര്‍ജിതം

ആഃഊഃ പ്രജാനാം ഭക്താനാം അത്യന്ത ഭക്തി പൂര്‍വകം

സൃജന്തം വിശ്വകര്‍മ്മാണം നമോ ബ്രഹ്മ പിതായച്ച:

സുമിത്ര ഉച്ചക്ക് കഴിക്കാൻ കൊണ്ടു വന്നതോ വിളിച്ചതോ അറിയാതെ ആശാരി പല തലമുറയിലെ കാരണവനമാരിലൂടെ കടന്ന് വിശ്വകർമാവിന്റെ സവിധത്തിലെത്തിയിരുന്നു അപ്പോൾ. അവിടെ തെളിഞ്ഞ ശതകോടി സൂര്യന്മാരുടെ പ്രകാശപാതയിൽ കാണപ്പെട്ട പൊടിപടലങ്ങളിൽ നിന്നും ഒരെണ്ണത്തിന്റെ മുപ്പതായി ഭാഗിച്ച് കിട്ടിയതിൽ ഒരു ഭാഗത്തിന്റെ അളവായ പരമാണുവിനെ മുഴക്കോലിൽ ആവാഹിച്ച് കുടിയിരുത്തി ആശാരി മരത്തിലെ ദേവരൂപം കണ്ടു കണ്ണുതുറന്നു. 


അച്ഛന്റെ രീതികൾ പരിചയമായതിനാൽ സുമിത്ര ശല്യപ്പെടുത്താൻ നിന്നില്ല. ചോറും കറിയും ആലയുടെ പടവിൽ വച്ച് അവൾ മാറി നിന്നു..

സുമീ അച്ഛന് ഇക്കുറി വൈകിയാ തെളിഞ്ഞത്..മനസ്സട്ങ്ട് പിടിച്ചോടത്ത് കിട്ടുന്നില്ല..ഇന്നാണ് കാരണവന്മാര് വെളിപ്പെട്ടത്.കാണിച്ചു തന്നു തേവരെ..

പറയുമ്പോൾ വാസു ആശാരി വിതുമ്പിപ്പോയിരുന്നു..

അച്ഛന് കണക്കു പിഴയ്ക്കില്ല..അച്ഛൻ ഒാരോന്ന് ആലോചിക്കാൻ പോയിട്ടാണ്..

അതേ സുമ്യേ..എത്രയാലോചിട്ടും പിടി തരാത്ത ജന്മയിപ്പോയില്ലേ അച്ഛന്റെ..അല്ലാതിപ്പോ എന്തിന്റെ കുറവുണ്ടായിട്ടാ മനു നമ്മളെ വിട്ടു പോയത്..ഏതു ദേവതക്ക് പിടിക്കാഞ്ഞിട്ടാ..ഏതു വഴിപാടു വീട്ടാഞ്ഞിട്ടാ സുമി ഇങ്ങനെ നിക്കണത്..ന്റെ തേവരേ..

അച്ഛൻ ഒന്നുമോർക്കണ്ട..എന്നെക്കുറിച്ചു പോലും ആലോചിക്കണ്ട..ഏറ്റ പണി കഴിയട്ടെ..അമ്മയക്ക് ഭേദാവട്ടെ..നമുക്ക് പഴനീല് പോകണം...

മീശമുളക്കുന്ന പ്രായത്തിൽ ആരോടും ഒന്നും പറയാതെ ഒരു കഴുക്കോലിൽ തന്നെ ഒതുക്കിക്കടന്നു പോയ ഏട്ടന്റെ ഒാർമയിൽ,കിടക്കയിൽ നിന്നെഴുന്നേൽക്കാതെ കിടക്കുന്ന അമ്മയുടെ തീരാ വേദനയിൽ ഒഴുകാൻ തുടങ്ങുകയായിരുന്ന കണ്ണീരിന്റെ മഹാനദിയെ ഉറവയിലേ ഉരുക്കിത്തീർത്ത് അവൾ അച്ഛന് പിന്തിരിഞ്ഞു നിന്നു.ഉത്തരം കിട്ടാത്ത കടങ്കഥയായ താൻ കരയാൻ പാടില്ല...

പിന്നീടുള്ള മാസങ്ങള്‍ ആലയെ ഉളിയുടെയും കൊട്ടുവടിയുടേയും ഒച്ചകൾ മുഴങ്ങി്ക്കൊണ്ട് നിറച്ചു..വരിക്കപ്ളാവിന്റെ തടിയുടെ മണവും പൊടിയും കൊണ്ട് കാറ്റ് ആലയും വീടും ചുറ്റിത്തിരിഞ്ഞു..ആശാരിപ്പുരയുടെ പതിവ് മരമണത്തിനപ്പുറം അലൗകികമായ തേജസ് നിറച്ച ആ മണത്തെ സുമിത്ര ആവോളം ഉൾക്കൊണ്ടു..

ഒാരോ മാസം കലണ്ടറിൽ നിന്നുമറിയുമ്പോഴും താൻ പെണ്ണായി മാറുന്നില്ലല്ലോ എന്ന വ്യഥയിൽ രാവുകളിൽ ഉണർന്നു കിടന്ന് തന്നെത്തന്നെ സമാധാനിപ്പിക്കുമ്പോൾ ആലയിൽ ഉരുവമായിക്കൊണ്ടിരിക്കുന്ന വിഗ്രഹത്തിന്റെ കണ്ണു തുറക്കാത്ത മുഖം തന്റെ ഉള്ളിൽ കിനിഞ്ഞു വരുന്നത് അറിഞ്ഞ് കണ്ണടച്ചുറങ്ങി.ഉറക്കത്തിൽ ഏഴാഴികളുടെയും നൂറ്റിയെട്ട് പർവതങ്ങളുടെയും മുകളിലൂടെ പറക്കുമ്പോൾ വീണുപോകാതിരിക്കാൻ താൻ മുറുകെപ്പിടിച്ച ആൺ കൈ ഏതാണെന്ന് പുലർച്ചെ എത്രയാലോചിച്ചിട്ടും സുമിത്രക്ക് പിടി തന്നില്ല.

പ്രായം ഇരുപത്തിയഞ്ചായിട്ടും ഇതുവരെ തീണ്ടാരിയാകാതെ മൂന്നാംപിറപ്പ് പോലെ കഴിയുന്ന തന്നെ സ്വപ്നത്തിലെങ്കിലും ചേര്‍ത്തുപിടിച്ച ആ കൈ,,ഏതൊരാണിന്റേതായിരിക്കും..?വയസ്സറിയിക്കാതെ,സ്ത്രീ എന്ന് തെളിയിക്കപ്പെടാതെ സ്ത്രീയുടെ ദേഹം പേറി നടക്കുന്ന താനാണ് മനുവിന്റെ മരണത്തിനും മീതെ അച്ഛന്റെ ഉള്ളരുക്കമെന്ന് അവളെന്നോ തിരിച്ചറിഞ്ഞിരുന്നു.കൂട്ടുകാരികളെല്ലാം പാവാട പ്രായത്തിൽ തന്നെ വയസ്സറിയിച്ച് വലിയ കുട്ടികളായിമാറിയപ്പോഴും വർഷമിത്രയായിട്ടും ഇനിയും ചുവക്കാനാവാത്ത പെൺപിണ്ഡമായി തുടരാനാണ് തന്റെ വിധി. ശരീരത്തിന്റെ നിമ്നോന്നതങ്ങളിൽ വിരലോടിച്ച് താൻ സ്ത്രീയാണെന്ന് എത്ര പകലുകളിൽ സ്വയം വിളിച്ചുപറഞ്ഞാലും തന്റെ പ്രാർഥന കേൾക്കാതെ മരവിച്ചു കിടക്കുന്ന നാഭീഗ്രന്ഥികൾ ഏതു ശാപത്തിന്റെ ബാക്കി പത്രമായിരിക്കും..?ദൈവത്തെ തന്നെ പിന്നെപ്പിന്നെ ഊതിക്കെടുത്തുവാൻ തുടങ്ങിയ കാലത്താണ് ദൈവമാകാൻ വിധിക്കപ്പെട്ട മരം ആലയിലെത്തുന്നത്..അച്ഛൻ കൊത്തിയുണ്ടാക്കുന്ന തേവരുടെ ഒാരോ ദിവസത്തെയും വളർച്ച ആലയിൽ കണ്ടുനിൽക്കുമ്പോൾ സ്വപ്നത്തിൽ തന്നെ ചേർത്തു നിർത്തിയ വിരിഞ്ഞ മാറും, തന്റെ വിരലുകളെ കോർത്തുപിടിച്ച നീണ്ട കൈകളും ഇതാണല്ലോ,ഇതാണല്ലോ എന്ന് അണച്ചു പറഞ്ഞപ്പോഴാണ് ഇതുവരെ തോന്നാത്ത വിധം ആ ആൺകൈയ്യിന്റെ മെരുക്കത്തിൽ സുമിത്ര കുരുങ്ങിപ്പോയത്..

മൂന്നുനേരം വാസു ആശാരിക്ക് ഭക്ഷണനും ചായയും കൊടുക്കാൻ മാത്രം ആലയിൽ പോയിരുന്ന സുമിത്ര അച്ഛന്റെ കയ്യാളായി ഉളി, ചുറ്റിക എടുത്തു കൊടുക്കാനും ചീളു മാറ്റാനും, ചിന്തേരു പിടിക്കാനും , പലകയിൽ വെള്ളാരം കല്ല് കുത്തിപ്പൊടിച്ചു വിതറി ഉളിയുരച്ച് മൂർച്ചകൂട്ടാനും നിൽക്കാൻ തുടങ്ങിയത് അവൾ പോലും അറിയാതെ സംംഭവിച്ചതായിരുന്നു..അയിത്തപ്പെടാനുള്ള സാഹചര്യങ്ങളില്ലാത്തതുകൊണ്ട് വാസു ആശാരി മകളെ ഇതിൽ നിന്നൊന്നും വിലക്കിയതുമില്ല..

സുകൃതമാണ് കുട്ട്യേ..തേവരെ കൊത്തിയെടുക്കുന്ന സുകൃതം..ന്റെ കുട്ടി അധികം ദേഹം ഇളക്കണ്ട..പോയ്ക്കോളൂ 

എന്ന സ്നേഹപൂർവമുള്ള വിലക്കുകൊണ്ടുമാത്രം സുമിത്ര ആലവിട്ടു പോയതുമില്ല..ആലയെയും തന്നയെയും തനിക്കുമാത്രം തൊട്ടെടുക്കാവുന്ന ഒരു നൂലുകൊണ്ട് ബന്ധിപ്പിച്ചിട്ടുണ്ടെന്നും ആലയുടെ പൊടിയിലും ഉളിച്ചെത്തത്തിലും തന്റെ തന്നെ ശ്വാസം വല്ലാതെ ചേർന്നു പോയിരിക്കുന്നതായും തോന്നുന്നത് എന്തുകൊണ്ടാണെന്ന് ആലോചിക്കുമ്പോളൊക്കെ വിഗ്രഹത്തിന്റെ പൂർണകായരൂപം അടഞ്ഞ കണ്ണുകൊണ്ട് തന്നെ ഉഴിയുന്നതായി സുമിത്രക്ക് തോന്നിത്തുടങ്ങി..കിനാവിൽ ആകാശച്ചെരിവിലൂടെ,മേഘങ്ങൾ ഊഞ്ഞാലു കെട്ടിയാടുന്ന ഉയരലോകത്ത് മഞ്ഞ നിറം പൂണ്ട ആണുടലിൽ പറ്റിച്ചേർന്ന് കിടന്ന് ഈ ഭൂമിയുടെ ഒരാകർഷണബലവുമില്ലാതെ സുമിത്ര ഒഴുകി നടന്നു..താനൊരു സ്തീ തന്നെയാണെന്നും ഒരു പുരുഷന്റെ കിനാസ്പർശം തന്നിൽ ഇതുവരെ ഉണ്ടാകാതിരുന്ന ഒരുയിരിളക്കം തിരമാലപോലെ വന്നടിച്ചുമടങ്ങുന്നതായും വീണ്ടൂം വീണ്ടൂം കാണാനുള്ള കാരണം ആലയിലേക്ക് അതിരാവിലെ തന്നെ സുമിത്രയെ നടത്തിത്തുടങ്ങി.

പകൽ പോലും ആലയിലിരിക്കുമ്പോൾ സുമിത്ര വിണ്ണിലെവിടെയോ അപ്പൂപ്പൻതാടി പോലെ ചുഴിഞ്ഞു പറന്നു.ഒാരോ തെന്നിയിറക്കത്തിലും വിഗ്രഹത്തിന്റെ ആൺകൈ അവളെ കോരിയെടുത്ത് മേഘത്തിന്റെ പഞ്ഞിക്കിടക്കയിൽ എടുത്തിട്ടു. ഏതോ അരുതായ്കകൾ വിലക്കുമ്പോഴും വിഗ്രഹത്തിന്റെ മുഖത്തേക്ക് കണ്ണെടുക്കാതെ സുമിത്ര നോക്കി നിന്നു.പണി ഏറെക്കുറെ കഴിയാറായിരിക്കുന്നു.ഇനി അവസാന മിനുക്കുപണികൾ മാത്രം. കുഞ്ഞിനെ മുലയൂട്ടുന്ന അമ്മമാരുടെ മുഖത്തും കണ്ണിലും കാണാകുന്ന പ്രകാശത്തോടെയാണ് വാസു ആശാരിയുടെ മുഖമിപ്പോൾ..അച്ഛനെ നോക്കുമ്പോൾ കലണ്ടറിൽ കണ്ടിട്ടുള്ള വിശ്വകർമാവിന്റെ മുഖഛായ തോന്നിത്തുടങ്ങിയിരുന്നു. ഒരു തപസ്സിന്റെ അവസാന നിമിഷത്തിൽ, ഉണരാൻ നിൽക്കുന്ന ആ നിമിഷത്തിന്റെ തൊട്ടു മുമ്പുള്ള അപാരമായ സ്വാസ്ഥ്യം അനുഭവിക്കുന്ന പോലെ.. അതേപോലെ അസ്വസ്ഥമായ ചലനങ്ങളും. ഒരു സമയവും ഒതുങ്ങിയിരിക്കാതെ ചലിച്ചുകൊണ്ടേയിരിക്കുന്ന കൈകൾ കൊണ്ട് വാസു ആശാരി വിഗ്രഹത്തെ പൂജിച്ചു തുടങ്ങി..
പറഞ്ഞ തിയ്യതിയുടെ തലേന്നാൾ ക്ഷേത്ര കമ്മറ്റിക്കാർ വന്ന് ഭവ്യതയോടെ അച്ഛന്റൈ മുന്നിൽ നിന്നു. വിഗ്രഹത്തിന്റെ അരയിലെ ഉത്തരീയത്തിന്റെ ഞെറികളിലൊന്നിൽ കാണാതെ തെറിച്ചു നിന്ന മുഴപ്പിന് മേൽ ഉളി നടത്തുകയായിരുന്നു അച്ഛൻ.

ന്താ മൂത്താശാരി...പണിതീർന്നില്ലാന്ന്ണ്ടോ??

എത്ര ചെയ്താലും തൃപ്തിയാവന്നില്ല.എന്തോ ഒരൂട്ടം പിന്നേം ശരിയാക്കാനുണ്ടാകും..ഭഗവാന്റെ മായാരൂപല്ലേ...ഓരോന്നങ്ങിനെ ഓരോ സമയം തോന്നിപ്പിക്കല്ലേ...

അച്ഛൻ വിഗ്രഹത്തെ ഒന്നുകൂടി വലംവച്ചു..ഒരു മൂലക്ക് നിന്ന് ചാഞ്ഞും ചരിഞ്ഞും നോക്കി.

പിന്നെയും വന്ന് ചുമലിലെവിടെയോ നിന്ന ഒരടരിനെ ചെത്തി മാറ്റി.

നാളെയാണീപ്പോ മുഹൂർത്തം….

ആയ്ക്കോട്ടെ...മുഹൂർത്തം തെറ്റില്ല..എന്റെ മകനാ ഈ നിക്കണേ... അതാ ശിൽപവും ശിൽപീം തമ്മിലുള്ള ബന്ധം..

അതു പറയുമ്പോൾ വാസു ആശാരിയുടെ ഉള്ളൊന്നു പിടഞ്ഞു.അകാലത്തിൽ മരിച്ചു പോയ മകൻ ജീവിച്ചിരിക്കുകയാണെങ്കിൽ ഇന്ന് വയസ് നാൽപതുകാണും ശിൽപത്തിന്റെ മുഖം കൊത്തിയെടുക്കുമ്പോൾ വന്നു പോകുന്ന മകന്റെ ഛായ വാസു ആശാരി ആശ്ചര്യവും കണ്ണീരും കൊണ്ട് ചെത്തിക്കളയാൻ നോക്കിയെങ്കിലും പിന്നെയും പിന്നെയും മരത്തടിയിൽ വാസ്തു പുരുഷനെപ്പോലെ കിടക്കുന്ന മകൻ വാസു ആശാരിക്ക് ഗോചരമായിരുന്നു..

എന്നാ നാളെ ആശാരി രാവിലെ കുളിച്ച് റെഡിയായി നിൽക്ക്വാ...ഭഗവാനെ ഞങ്ങൾക്ക്‌ കൈ പിടിച്ച് തരണം...ഞങ്ങടെ ഏറെക്കാലത്തെ കിനാവാണ്..

നാട് നന്നാവും...സംശല്യ...കൊത്തണസമയത്ത് തന്നെ അരുളപ്പാട് തോന്നിരുന്നു..പലപ്പോഴും ഉളിമരത്തിൽ വക്കുമ്പോ ഇടിവന്ന് തട്ടണ പോലെ ഒരു ആളൽ ഉള്ളങ്കൈയ്യിൽ വന്ന് തട്ടാറുണ്ട്...അത്രക്ക് ദേവാനുഗ്രഹമുണ്ട്


തന്റെതായ എന്തോ ഒന്ന് വേർപെടാനിരിക്കും പോലെ.

മുറിയുടെ വാതിൽ പതുക്കെത്തുറക്കുമ്പോൾ കാറ്റിലൂടെ കർപ്പൂരത്തിന്റെയും ചന്ദനത്തിരിയുടെയും നല്ലെണ്ണയിൽ എരിഞ്ഞു കത്തുന്ന തിരിയുടെയും മണം വല്ലാതുയർന്നു പൊങ്ങുന്ന പോലെ..ഉറങ്ങുന്ന അമ്മയെ ഒന്നു കൂടി നോക്കി..ഇടനാഴി കടന്നപ്പോൾ പൂമുഖത്ത് കിടന്നുറങ്ങുന്ന അച്ഛന്റെ ഉയർന്ന നിശ്വാസങ്ങൾ കേട്ടു.അടുക്കള വാതിൽ തുറന്ന് പുറത്തിറങ്ങി.വാതിൽ ചേർത്തടച്ചു..ഇപ്പോൾ തൊടിയും ഇരുട്ടും നിഴലുകളും മാത്രം. തെങ്ങിന്റെ ഓലക്കിറിനുള്ളിലൂടെ കാർമേഘത്തിന്റെ മുടിച്ച്രുരുളിലേക്ക് മുഖം പൂഴ്ത്തിയ നിലാവു കാണാം.. അവിടിവടെ വല്ലാതെ ചുവന്ന നക്ഷത്രങ്ങൾ..കരിയിലകൾ കാൽക്കീഴിൽ അമരുമ്പോൾ നിത്യവും കാണുന്ന ദേവി പാമ്പ് വഴിമാറിപ്പോകുമെന്ന് മനസിലോർത്തു.തുളസിത്തറയിൽ തിരി കെട്ടിരുന്നു.. പണിശാല മൗനമായി കിടക്കുന്നു.ഒറ്റക്കാണവൻ… പ്രപഞ്ചത്തെ മുഴുവൻ നിയന്ത്രിക്കാനുള്ള ധ്യാനത്തിലാണവൻ..തൂണിലും തുരുമ്പിലും നിറഞ്ഞു നിൽക്കുന്നവൻ..ചെറുപ്പം തൊട്ടേ കണ്ടു പോരുന്ന പണിശാല തികച്ചും അഭൗമമായി തോന്നിത്തുടങ്ങി അവൾക്ക്.. ഒരു അതിശയ നിലാവ് പണിശാലയെ പൊതിഞ്ഞ പോലെ..തൂമഞ്ഞിന് സ്വർഗീയമായ ചിറകുകളുടെ ഛായ..ഇടക്കിടെ ആകാശത്തുനിന്നും നക്ഷത്രത്തുണ്ടുകൾ പണിശാലയുടെ തകര മേലാപ്പിൽ പൂക്കൾ പോലെ വന്നു വിഴുന്നു..ഇതളുകൾ അടർന്നു തെറിച്ച് നിലാവിനോട് ചേരുന്നു...
പണിശാലയുടെ തട്ടിക വാതിൽ തണ്ടിട്ടത് ശബ്ദമില്ലാതെ തുറന്ന് അവൾ ഉള്ളിലേക്ക് കയറി.. പലകയടിച്ച വിടവിലൂടെ ഒളിച്ചു വരുന്ന നിലാവും ഇരുട്ടും.. മൂടിയിട്ട പട്ട് വലിച്ചുനീക്കി. മൂലയിൽ തെളിയാത്ത കണ്ണുമായി നിൽക്കുകയാണവൻ..രാത്രിയുടെ പേടിക്കണ്ണുകളോ ചിറകടികളോ അലട്ടാതെ അവളുടെ പാദസരങ്ങൾ പതിവിലേറെ കിലുങ്ങി.കൈവിരലുകൾ വിറച്ച് കാൽവിരലിൽ നിന്നും തരിച്ചു കയറി രോമകൂപങ്ങളെ പൊള്ളിച്ച് അവൾ വിഗ്രഹത്തെ തൊട്ടു..കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീർ തുടച്ചു മാറ്റാനാവാതെ നിന്നപ്പോൾ വിഗ്രഹത്തിന്റെ ചുണ്ടുകൾ ഒന്നനങ്ങിയെന്നും നാസിക ത്തുമ്പ് ദൃഡമായെന്നും അവൾക്ക് തോന്നി.വിഗ്രഹത്തിന്റെ കവിളിൽത്തട്ടുമ്പോൾ നിലാവിന് ചന്ദന നിറം..ചുമരിലേക്ക് നീണ്ട തന്റെ നിഴലും വിഗ്രഹത്തിന്റെ നിഴലും ചേർന്ന് വല്ലാതെ കനപ്പെട്ട് പോയിട്ടുണ്ട്

ഓരോ ദിനവും കണ്ടതാണവൾ.. വലിയ തടിയായി പണിശാലയിൽ അച്ഛന്റെ ള്ളിച്ചെത്തം കേട്ടു കിടന്ന കുറുമ്പൻ,എത്ര മിനുക്കിയിട്ടും അച്ഛന് മതിവരാത്ത മെയ്യ്... ഉളിവായ നീങ്ങി നീങ്ങി മൂർച്ചപ്പെട്ടു പോയ പുഞ്ചിരി നിറഞ്ഞ ചുണ്ടുകൾ..ഉണങ്ങാത്ത മുറിവുകൾ പോലെ ലഹരിപിടിപ്പിക്കുന്ന വേദന വന്നു നിറഞ്ഞപ്പോൾ ഒരു സീൽക്കാരത്തോടെ അവളതിന്റെ ചുമലിലേക്ക് ചാരി കാതിലേക്ക് ചുണ്ടുകൾ ചേർത്തു. ഏതോ കൈകൾ തന്നെ വന്നു മൂടുന്നതും മൂർധാമിൽ രണ്ടു ചെമ്പകമലരുകൾ വന്നമരുന്നതായും തോന്നിയപ്പോൾ അവൾ വല്ലാതെ പതറി

നാളെ നീ പോകും..പിന്നെ നീ ദൈവം.ഇനിയൊരിക്കലും എനിക്കു നിന്നോടിങ്ങനെ ചേർന്നു നിൽക്കാനാവില്ല..ശ്രീകോവിലിന്റെ മുന്നിൽ നിന്നെ കാണാനുള്ളവരുടെ തിരക്കിൽ നീയെന്നെ കാണുക പോലുമില്ലെന്നറിയാം...ഇന്നത്തെ ഈ രാത്രി എനിക്കു നിന്നെ വേണം... ആദ്യമായും അവസാനമായും.

വിഗ്രഹത്തിന്റെ ഉരുണ്ട നെഞ്ചിൽ തല ചായ്ച്ചപ്പോൾ ഉടയാടകൾ ഓരോന്നായി അഴിഞ്ഞു പോയി അവൾ ദൈവപ്പെട്ടു..വിഗ്രഹത്തിന്റെ ചുണ്ടുകളിൽ ആഴ്ന്ന് ചുംബിച്ച് നഗ്നയായി കാൽപിണച്ച് ചുറ്റി നിന്നപ്പോൾ തന്റെയുള്ളിൽ എന്തൊക്കെയോ പൊട്ടിയടരുകയാണെന്നും തുടകളിലൂടെ വാർന്നൊഴുകിയ ചെഞ്ചോര തന്നെയും വിഗ്രഹത്തിന്റെ പാദങ്ങളെയും ഒന്നുപോലെ നനച്ചു പൊള്ളിക്കുകയാണെന്നും അവൾക്കു മനസിലായി.മേൽപ്പോട്ടുമലച്ചു പോയ കണ്ണുകളെ ശരിക്കു നിർത്താൻ നോക്കി അതേ ചോരയിൽ വഴുക്കി കുനിഞ്ഞു വീണപ്പോൾ അവൾ വിഗ്രഹത്തിന്റെ കണങ്കാലുകളിൽ ബലപ്പെട്ടു പിടിച്ചു. പിന്ന പാദങ്ങളെ ചുംബിച്ച് വീണപ്പോൾ മുടിയിഴകൾ ചോരയിലേക്ക് പടർന്നതറിയാതെ അവൾ തേവരെക്കണ്ടു.

ശിവപ്രസാദ് പാലോട്

2019, മാർച്ച് 24, ഞായറാഴ്‌ച

ടാക്സിവാല


ഡൽഹി കേരളഹൗസിൽ നിന്നും ഭക്ഷണം കഴിച്ചതിനുശേഷം ‍ഡോർമെറ്ററിയിലേക്ക് പോകാൻ ഒാട്ടോ വിളിക്കാൻ നിൽക്കുമ്പോഴാണ് അയാൾ പ്രത്യക്ഷപ്പെട്ടത്

സർ കിതർ ജാനേ ചാഹിയേ മേം ചലൂംഗാ..

തികച്ചും അന്യമായ ഒരു സ്ഥലത്ത് എത്തിപ്പെട്ടതിന്റെ എല്ലാ പേടിയോടെയുമായിരുന്നു ഭാര്യയും മക്കളും. അതു വരെ ഇത്ര ദൂരേക്ക് യാത്ര ചെയ്തിട്ടില്ലാത്തതിനാൽ അടയിരിക്കുന്ന കോഴിയെപ്പാലെ അവൾ കുട്ടികളെ പൊതിഞ്ഞു പിടിച്ചിരുന്നു. വിമാനത്താവളത്തിൽ നിന്നിറങ്ങി വിളിച്ച ടാക്സിക്കാരൻ ഡൽഹിയിലെ അറിയാത്ത വഴികളിലൂടെ ഒാടിച്ചുവരുമ്പോഴും അവൾ ഇതേ സംശയത്തോടെ കൈത്തണ്ടയിൽ അമർത്തിപ്പിടിച്ച് ചോദിച്ചിരുന്നു.

ഇയാൾ നമ്മളെ പറഞ്ഞ സ്ഥലത്ത് എത്തിക്കും എന്ന് എന്താ ഉറപ്പ്..പത്രങ്ങളിൽ എന്തൊക്കെ വായിക്കുന്നതാ..

ഉള്ളിൽ ഇതേ ആന്തൽ സൂക്ഷിച്ചിട്ടാണെങ്കിലും കുടുംബനാഥൻ അധൈര്യനാകാൻ പാടില്ലല്ലോ..ആ പ്രാചീന ധൈര്യം അവളിലേക്ക് പകരുമ്പോഴും തെല്ലൊരാശങ്കയുടെ മൂടൽ മഞ്ഞ് ഡൽഹിയുടെ മഞ്ഞ വിളക്കുകൾ നിറഞ്ഞ വഴികളെപ്പോലെ എന്നെയും മൂടിയിരുന്നു..

തലപ്പാവ് കെട്ടി, കയ്യിൽ സ്റ്റീൽ വളയണിഞ്ഞ്, നെഞ്ചോളം നീണ്ട നരച്ച താടിയുമായി അയാൾ പിന്നെയും ചോദിച്ചപ്പോൾ

ഡോർമെറ്ററി ജാനേ ചാഹിയേ..ചാർജ് കിതനാ ഹേ എന്ന് ഹൈസ്കൂൾ ക്ള്സിൽ പഠിച്ച ഹിന്ദിയുടെ പ്രേതത്തോടെ ഞാൻ പറഞ്ഞൊപ്പിച്ചു..

സാർ ഏക് സൗ രൂപയേ..

വേഗം റൂമിലെത്തി തണുപ്പിൽ നിന്നും രക്ഷപ്പെടാനുള്ള തിടുക്കം കാരണം അവൾ പിന്നിൽ നിന്നും പോകാം എന്നു പറഞ്ഞു..ഒരു പഴയ എസ്റ്റീം കാർ ആണ്..വണ്ടിയിൽ കയറിയ ഉടനെ മകൻ ചോദിച്ചു..

അച്ഛാ ഇതാണോ മല്ലു സിങ്ങ്..?

ടിവിയിൽ പലതവണ കണ്ട സിനിമയിലെ കഥാപാത്രത്തെ അവൻ ഒാർത്തെടുത്തതാണ്..അയാൾ വണ്ടി മുന്നോട്ടെടുക്കുന്നതിനിടയിൽ ചിരിച്ചുകൊണ്ട് ചോദിച്ചു..

തും കേരൾ സെ ആയാഹേ സാർ..?

യെസ്..

കിതനാ ദിൻ ഇദർ ഹോഗാ..

മകൾക്ക് ഡൽഹി ഐഐടിയിൽ ഒരു മത്സരം ഉണ്ടെന്നും അതിനായി വന്നതാണെന്നും രണ്ടു ദിവസം ഡൽഹിയിൽ ഉണ്ടാകുമെന്നും പറഞ്ഞപ്പോൾ അയാൾ എന്റെ നേരെ നോക്കി..

സേഠ്ജീ..മേരാ നാം ശിംസീർ സിങ്..ടാക്സിവാലാ..തും കൊ മേം സർവീസ് കരൂംഗാ..മേരാ നമ്പർ നോട്ട് കീജിയേ..മേം തും സെ ജാസ്തി ചാർജ് നഹി ബോലൂംഗാ..കിലോമീറ്റർ ചാർജ് ഒാൺലി..

അയാൾ പറഞ്ഞ നമ്പർ ഞാൻ മൊബൈലിൽ സേവ് ചെയ്തു..ഒരു പരിചയവുമില്ലാത്ത അന്യനാട്ടിൽ ഒരു പരിചയം ഇരിക്കട്ടെയെന്ന നാട്ടുസൂത്രം. കാർ മെയിൽ റോഡിൽ നിന്നും ഗേറ്റിലേക്ക് തിരിഞ്ഞു.കേരള ഹൗസിന്റെ തന്നെ ഡോർമെറ്ററിയുടെ പറമ്പിൽ ഇരുട്ടിൽ അവിടിവിടെ വെളിച്ചത്തിന്റെ പിശുക്കിലും വൻമരങ്ങൾ..കുരച്ചുകൊണ്ട് പിറകേ വരുന്ന നായ്ക്കൾ..

ഇപ്പൊ നമ്മൾ പിന്നെയും കേരളത്തിൽ എത്തിയോ അച്ഛാ....നമ്മുടെ അമ്പലപ്പറമ്പിൽ നിന്നും നമുക്ക് പിറകേ ഒാടിവരാറുള്ള അതേ നായയെപ്പോലെ..

അതു ശരിയാണെന്ന് എനിക്കും തോന്നി. കാർ ‍ഡോർമെറ്ററിയുടെ വാതില്‍ക്കൽ എത്തി. അയാൾ ഇറങ്ങി ഡോറുകൾ തുറന്നു നൽകി. ഞങ്ങളുടെ ബാഗുകളെല്ലാം എടുത്തു പുറത്തേക്ക് വക്കാൻ സഹായിച്ചു..പൈസ കൊടുക്കുന്നതിനിടെ അയാൾ അപ്പോഴും മല്ലുസിങ്ങിനെ കൗതുകത്തോടെ നോക്കി നിന്ന മകനെ വാരിയെടുത്തു..

ബച്ചാ തുമാരാ നാം ക്യാഹെ..?
അവൻ സംശയത്തോടെ എന്നെ നോക്കി..

ആദിത്യൻ..

അയാൾ അവന്റെ മുതുകിൽ തട്ടി പറഞ്ഞു..

അച്ഛാ...ഗുഡ് നേം..

ബേട്ടീ തുമാരാ നാം ക്യാഹെ..?

ഏഴാം തരത്തിൽ പഠിച്ച ഹിന്ദി പരീക്ഷിക്കാൻ ഒരവസരം കിട്ടിയ സന്തോഷത്തിൽ അവൾ പറഞ്ഞു.

മേരാ നാം ആതിര ഹെ..

ആതിര, ആദിത്യൻ ..അഛാ ജോഡി..അഛാ ഹെ ബേട്ടി..സർ തും സുബഹ് കിതനെ ബജെ ഐഐടി ജാനെ ചാഹിയെ? തും റെഡി ഹോനെകെ ബാദ് മുഛെ ഫോൺ കീജിയെ. മേം ചലൂംഗാ..


വീണ്ടും മകനെ ഒന്നുകൂടി മുതുകിൽ തട്ടി അയാൾ വണ്ടി തിരിച്ച് അകന്നു.. അപ്പോൾ ഇരു കൈയുടെയെും ചൂണ്ടുവിരലുകൾ മുകളിലേക്ക് ഉയർത്തി ഇടുപ്പു കുലുക്കി ആദിത്യൻ ആ തണുപ്പിലും സിക്ക് ഗാനത്തെ അനുകരിച്ച് ടിങ്ക്ള് ടിങ്ക്ള് ലിറ്റിൽ സ്റ്റാറ് എന്ന പാട്ട് പാടാൻ തുടങ്ങി..മല്ലുസിങ്ങിനെ അത്രകണ്ട് കൂതുകമായിരിക്കുന്നു അവന്..

ഡോർമെറ്ററിയിലെ മുറിയിൽ പുതിയവീട്ടിൽ വീടുകുടിയിരിക്കുന്ന മരുമകളുടെ ഉത്സാഹത്തോടെ ഭാര്യ എല്ലാം അടുക്കിപ്പെറുക്കി വയ്ക്കുകയാണ്..തണുപ്പിൽ താടി കൂട്ടിയിടിച്ചപ്പോൾ

അതേയ് നാളെ ഒരു സ്വറ്റർ വാങ്ങിത്തന്നില്ലെങ്കിൽ നാലു ദിവസം കഴിയുമ്പോഴേക്കും ഞാൻ ചത്തുപോകും..യാത്രയുടെ ക്ഷീണം കാരണം വാതിൽ അടച്ചിട്ട് ഹീറ്റർ ഒാൺ ചെയ്ത് ഡൽഹിയുടെ രാത്രിയിലേക്ക് ഞങ്ങള്‍ പുതപ്പ് വലിച്ചിട്ടു..

പിറ്റേന്ന് രാവിലെ ഒരുങ്ങിയതിനുശേഷം ഞാൻ ശിംസീർ സിങ്ങിന്റെ നമ്പറിലേക്ക് വിളിച്ചു..ഒരു അപരിചിതത്വവുമില്ലാതെ അയാൾ അഭീ ആയേഗാ എന്നു പറഞ്ഞ് ഫോൺ കട്ട് ചെയ്തു...പുറത്ത് അപ്പോഴും മഞ്ഞു പെയ്യുന്നുണ്ടായിരുന്നു..നേരം പുലരാത്ത പോലെ..പറമ്പിലെ പല മരങ്ങളും മലയാളം സംസാരിക്കുന്നപോലെ.. സാമാന്യത്തിലധികം വലിപ്പമുള്ള തത്തകൾ തണുപ്പുനോക്കാതെ പറന്നുകളിക്കുന്നു. ഡോർമെറ്ററിയുടെ വാതിൽക്കൽ ചുരുണ്ടുകൂടിക്കിടക്കുന്ന നായ ഏതോ സ്വപ്നത്തിലെന്നപോലെ വാലാട്ടിക്കൊണ്ടിരുന്നു..

അഛാ അതാ മല്ലുസിങ്ങിന്റെ വണ്ടി..

കറുപ്പും മഞ്ഞയും അടിച്ച പഴഞ്ചൻ ടാക്സി മുന്നിൽ വന്നു നിന്നു.അയാളെപ്പോലെ തന്നെ പതിഞ്ഞ ഇരുത്തം വന്ന അതിന്റെ വരവിൽ തന്നെ വല്ലാതെ കിതപ്പുണ്ടായിരുന്നു..പച്ചത്തലപ്പാവും നീല മുഴുക്കയ്യൻ ഷർട്ടും പുറമേ ഒരു കറുത്ത കോട്ടും വെള്ള ഷൂവുമൊക്കെയായി ഏതോ പഴയ സിനിമയിൽ നിന്നിറങ്ങി വന്ന പോലെ.

നമസ്തേ ജീ..ആയിയേ

അയാൾ പുറത്തിറങ്ങി ഡോറുകൾ തുറന്നു.ഞങ്ങളുടെ ലഗേജുകൾ കാറിന്റെ ഡിക്കിയിൽ ഒതുക്കി വച്ചു..കുട്ടികൾ കയറി എന്നുറപ്പാക്കി ഡോറുകൾ പുറമേ നിന്നും തള്ളിയടച്ചു..

കാർ വീണ്ടും സ്റ്റാർട് ആക്കി.

സേഠ്ജീ..ഗ്ളാസ് ഥോടാ ഒാപ്പൺ കരൊ..മുൻ ഗ്ളാസിലെ മൂടൽ തൂവാലകൊണ്ട് തുടക്കുന്നതിനിടെ അയാൾ എന്നോട് പറഞ്ഞു.|

സർ യഹ് ഹെ രവീന്ദ്രോമാർഗ്..ഹം കൊ ജന്തർ മന്ദിർ റൂട്ട് മേം ചൽമേ ചാഹിയേ.

കാർ മെയിൽ റോഡിലേക്ക് കടന്നപ്പോൾ അയാൾ ഞങ്ങളോട് പറഞ്ഞു..കാർ ഒാടിക്കൊണ്ടിരിക്കുമ്പോൾ ദൂരെ ഇന്ത്യ ഗേറ്റ് കണ്ടു..വഴിക്കിരുവശവും വല്ലാതെ തലകുനിച്ചു നിൽക്കുന്ന വേപ്പുമരങ്ങൾ..ഇടക്കുവന്ന ജംക്‍ഷനിൽ റോഡിനു നടുവിൽ ഒരുക്കിയ പൂന്തോട്ടവും ഇരിപ്പിടങ്ങളും..വഴി നിറയെ കാറുകളും ഒാട്ടോകളും മറ്റു വാഹനങ്ങളും..ഡൽഹി ഒരിടത്തും നിൽക്കാതെ ഒാടിക്കൊണ്ടിരിക്കുന്ന പട്ടണമാണ്..ആരു ആരോടും ഒന്നും പറയാതെ തിരക്കിൽ പെട്ട് ഒാടുന്ന പോലെ..

ഭായി തുമാരാ ഘർ ഡൽഹി മേം ഹോതാ ഹെ?
ഞാൻ അയാളോട് ഒരു കുശലം ചോദിച്ചു..

നഹീ ഭായി..മേം പഞ്ചാബ് സെ..ജലന്തർ സെ..

തുമാരാ ഏജ്

തും കിതനാ സോച്താ ഹും ബായ്

സിക്സറ്റി..?

മുൻ വശത്തെ കൊഴിഞ്ഞുപോയ പല്ലുകൾക്കിടയിലൂടെ ചിരിച്ച് അയാൾ പറഞ്ഞു..

ഫിഫ്റ്റി ഫോർ..

തുമാരാ ഫാമിലി..

വൈഫ് കാ നാം ജസ്‌വീൻ കൗർ..

ബച്ചേ കിതനാ..

അതു ചോദിച്ചപ്പോൾ അയാൾ ഒന്നും പറയാതെ മുന്നോട്ടുതന്നെ നോക്കി കുറെ നേരം കാറോടിക്കുന്നതിൽ മാത്രം ശ്രദ്ധിച്ചു...

ഭായ് തും ക്യാർ കർതാ ഹും കേരൾ മേം..? വിഷയം മാറ്റാനെന്നപോലെ അയാൾ എന്നോടു ചോദിച്ചു..

സ്കൂൾ ടീച്ചർ..

അഛാ..മേം ഒാണ്‍സി സെവൻത് ക്ളാസ്..മേരാ ഇംഗ്ളീഷ് അഛാ നഹിം ഭായി..എബിസിഡി സ്റ്റാർട്സ് ഫ്രം സിക്ത് ക്ളാസ്..മേം സെവൻത് ക്ളാസ് സെ ബാഹർ നികലാ..സൊ മേരാ ഇംഗ്ളീഷ് അഛാ നഹിം..മേരാ ബച്ചാ സിബിഎസ് സി മേം പഠാ ഹെ..ബീബീ പ്ളസ് ടു പാസ് ഹെ

ബച്ചാ അഭീ ക്യാ കർതാ ഹും...

അയാൾ പിന്നെയും ദൈന്യതയോടെ എന്നെ നോക്കി.. ബിഎ പഠാ ഹെ ഭായി.. ജാസ്തി നഹി പൂഛൊ ഭായി....മുഛെ ബോൽ നഹി സക്താ.. വഹ് ജേൽ മേ ഹെ...മേം തുഛെ ദൂസരാ സമയ് മേം ബോലൂംഗാ.. അയാൾ പാതിയിൽ നിർത്തി കണ്ണുകൾ തുടച്ചു.

തും ഐഐടി സെ കബ് റിലിവ് കർതാ ഹും..? വാപസ് ആനേകേലിയേ മുഛെ ഫോൺ കരൊ..മേം ആവൂംഗാ...

കാർ ഐഐടി അടുത്തു കൊണ്ടിരിക്കുകയാണ്..തിരക്കു കുറഞ്ഞിരിക്കുന്നു...

ഭായി വാപസ് ആനേകീ സമയ് മേം തുഛെ സരോജിനി മാർക്കറ്റ് ദിഖാവൂംഗാ..പൂരാ ഡൽഹി ദിഖാവൂംഗാ..

മേം ഫോൺ കരൂംഗാ..ഞാൻ അയാളോടായി പറഞ്ഞു..തും ഇഥർ കഹാം രഹ്താഹും ഭായ്..ഞാൻ പിന്നെയും അയാളിലേക്ക് തിരിഞ്ഞു..എന്തൊക്കെയോ അയാളുടെ നരച്ച മുഖത്തിനപ്പുറം ഒളിഞ്ഞു കിടക്കുന്നുണ്ടെന്ന് എനിക്ക് തോന്നിത്തുടങ്ങിയിരുന്നു..

മേം ഇഥർ ഏക് ചോഠാ റൂം മേം രഹ്താ ഹെ സേഠ്ജീ.. ഏക് ഏക് മഹീനാ മേം പഞ്ചാബ് ചലൂംഗാ..ദൊ ദിന്‍ സെ വാപസ് ..ദില്ലി ഹെ മേരാ ദേശ്..ദില്ലി ഹെ മേരാ ജീവൻ...തും നെക്സ്റ്റ് ടൈം പഞ്ചാബ് ആയിയേ..കുഷാർപൂർ, ജലന്ദർ, ‍ഗോൾഡൻ ടെമ്പിൾ, വാഗാ ബോർഡർ..ദിഖാനെ കെ ലിയെ ബഹുത് പ്ളസ് ഹോതാഹെ..


ഭായ് യഹ് കാർ തുമാരാ ഹീ ഹെ?

നഹിം ഭായ്..കാർ മേരാ ബ്രദർ കാ ഹെ..മേം ഉസ് കൊ റെന്റ് ദേതാ ഹും..പൂരാ ഇസ്റ്റാൾമെന്റ് മേം കർതാ ഹും..ഉസ് കീ ബാദ് കാർ മുഛ്കൊ മിൽതാഹെ ..

കാറിന്റെ മുന്നിൽ സ്റ്റിയറിങ്ങിനോട് ചേർന്ന് ഒട്ടിച്ചുവച്ച പടം കണ്ട് മകൻ പിറകിൽ നിന്നും ചോദിച്ചു.

അഛാ...അത് മല്ലുസിങ്ങിന്റെ ആരെങ്കിലും ആകു അല്ലേ?

ബേട്ടാ വഹ് ഹെ ഗുരുനാനാക്ക്...മേരാ ജീവൻ, പഞ്ചാബ് കീ ഹിന്ദുസ്ഥാൻ കീ ജീവൻ..
അയാൾ സ്റ്റിയറിങ്ങിൽ നിന്ന് കയ്യെടുത്ത് ഗുരുനാനാക്കിന്റെ ചെറിയ ഫോട്ടോയിൽ തൊട്ട് കണ്ണിൽ വച്ചു..

സേഠ്ജീ..എക്സിബിഷൻ ബേട്ടീ കൊ ഒാർ ബേട്ടാ കൊ?

ബേട്ടി കെ ലിയെ ബായ്..ഞാൻ മത്സരത്തിന്റെ കാര്യങ്ങൾ അയാളോട് പങ്കു വച്ചു..അപ്പോളേക്കും കാർ നളന്ദ ഗ്രൗണ്ടിൽ എത്തിയിരുന്നു...

യു ആർ ജീനിയസ് ആന്റ് ലക്കി ബായ് ..ബേട്ടി തും ഫസ്റ്റ് മിലേഗാ..മേ ഭഗവാൻ സെ പ്രാർഥന കരൂംഗാ..അയാൾ വണ്ടിയുടെ പിറകിലേക്ക് തിരിഞ്ഞ് മകളോട് പറഞ്ഞു..

താങ്ക്സ് ഭായ്...ആതിര അയാളോട് ചിരിച്ചുകൊണ്ട് പറഞ്ഞു.

ഐഐടിയുടെ അടുത്ത് വണ്ടി നിർത്തി അയാൾ ബാഗ് എടുക്കാൻ സഹായിച്ചു..
ഭായി ശാം മേം മുഛെ ഫോൺ കരൊ..മേം ആവൂംഗാ..

അയാൾ അകന്നു പോയി അണമുറിയാതെ ഒഴുകുന്ന പാതയിൽ ലയിച്ചു..

ഇയാൾ നല്ല ആളാണെന്ന് തോന്നുന്നു...അയാളെ കിട്ടിയത് ഭാഗ്യായി..ഭാര്യ പറയുന്നുണ്ടായിരുന്നു..ഞങ്ങൾ ഐഐടിക്കടുത്ത രാജസ്ഥാൻ റസ്റ്റോറന്റിൽ കയറി ചായ കുടിച്ചു. മണ്ണു കൊണ്ടുണ്ടാക്കിയ കപ്പിൽ ഇഞ്ചിയും എന്തോ മസാലയും ഒക്കെ ചേർത്ത ചായ..

എക്സിബിഷൻ തിരക്കുകൾ കഴിഞ്ഞ് വൈകിട്ട് പുറത്തിറങ്ങി റോഡിന് വശത്ത് നിന്ന് ഞാൻ ശിംസീർ സിങ്ങിനെ ഫോണിൽ വിളിച്ചു..

ഭായ് ...സോറി മേം ദൂസരാ സൈഡ് മേം ഹോതാ ഹെ..തും ടാക്സി മേം ആവൊ..മേം ആനെക്കോലിയേ ദൊ അവർ ആയേഗാ..ഇത്‍നാ സമയ് വെയ്റ്റ് കർനെ അഛാ നഹി..

ദൽഹിയുടെ ഏതൊ അറിയാത്ത കൈവഴികളിൽ ഒഴുകുയാണ് അയാളുടെ ശബ്ദം..രണ്ടു മണിക്കൂർ ഈ കൊടുംതണുപ്പത്ത് അയാളെ കാത്ത് നിന്ന് അയാൾ പിന്നെ വന്നതും ഇല്ലെങ്കിലോ എന്ന ഭാര്യ സംശയം പ്രകടിപ്പിച്ചു. ഒാൺലൈനിൽ ഒരു ടാക്സി വിളിച്ച് ഞങ്ങൾ ഡോർമെറ്ററിയിലേക്ക് മടങ്ങി..

മല്ലു സിങ്ങ് കാഴ്ച കാണിക്കാം എന്ന് പറഞ്ഞതായിരുന്നു...മക്കൾ വല്ലാതെ നിരാശപ്പെട്ടിരുന്നു..അന്ന് രാത്രി കേരള ഹൗസിൽ നിന്നും ഭക്ഷണം കഴിച്ചിറങ്ങിയപ്പോൾ പുറത്ത് കാത്തുകിടന്ന കാറുകളിൽ ഞാൻ അയാളെ തിരഞ്ഞു. കിട്ടിയ കാറിൽ വീണ്ടും ഡോർമെറ്ററിയിലേക്ക് മടങ്ങി. സ്വറ്ററിനുള്ളിലായതുകൊണ്ട് ഭാര്യയും മക്കളും തണുപ്പിനെ കുറിച്ച് വല്ലാതെ പരാതിപ്പെട്ടില്ല...

അഛാ നാളെ രാവിലെ മല്ലുസിങ്ങിന്റെ വണ്ടി മതി..

മക്കൾ അപ്പളേ പറഞ്ഞുറപ്പിച്ചിരുന്നു..രാവിലെ വീണ്ടും അയാളെ വിളിച്ചു..പത്തു മിനിട്ട് കഴിഞ്ഞപ്പോളെക്കും അയാൾ കാറുമായി എത്തി..അതേ ചിരി..

ഭായി കിതർ ജാനെ ചാഹിയേ..?

പിറ്റേന്ന് തിരിച്ചുപോകാനുള്ള ടിക്കറ്റ് എടുത്തിട്ടുള്ളതു കൊണ്ട് ഈ ദിവസം മുഴുവൻ ഡൽഹി ചുറ്റിക്കറങ്ങാനായിരുന്നു ഞങ്ങളുടെ പദ്ധതി..അതു പറഞ്ഞപ്പോൾ വലിയ ഒരു ഒാട്ടം കിട്ടിയ സന്തോഷത്തിൽ അയാൾ ചിരിച്ചു..

ഭായ് മേം തുഛെ പൂരാ ദില്ലീ ദിഖാവൂംഗാ..ജാസ്തി ചാർജ് നഹിം ബോലൂംഗാ..തും മേരാ ഒാൾഡ് കസ്റ്റമർ ഹെ..

ഞങ്ങൾ ഒരുങ്ങുന്നതിനിടെ ഡോർമെറ്ററിയുടെ പിറകിലെ വാഷ് ഏരിയയിൽ പോയി അയാൾ മുഖം കഴുകി വന്നു..

ഭായ് മേം ട്വന്റി ഫോർ ഹവർ സർവീസ് കർതാ ഹും ഭായ്.. അബ് ഫ്രഷ് ഹെ..

കാർ വീണ്ടും ഉറങ്ങാതെ ചലിച്ചുകൊണ്ടിരിക്കുന്ന നഗരത്തിലേക്ക് ഇറങ്ങി..ചില നേരം ഡൽഹി കണ്ടാൽ കേരളം കൊണ്ടു വന്നു വച്ചപോലെ..കുടപ്പനപോലത്തെ മരങ്ങളും, മഞ്ഞരളിയെ ഒാർമിപ്പിക്കുന്ന ചെടികളും പൂക്കളും..

പഹലെ ലോട്ടസ് ടെമ്പിൽ ചലേഗാ ഭായ്..ദിൽ കൊ അഛീ പ്ളേസ് ഹെ..ശബ്ദത്തിന്റെ പ്രതിധ്വനിയാണ് ലോട്ടസ് ടെമ്പിളിന്റെ സൗന്ദര്യമെന്നും എല്ലാ മതക്കാരുടെയും പ്രാർഥനകൾ അവിടെ ഉണ്ടെന്നുമൊക്കെ അയാൾ വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു..ലോട്ടസ് ടെമ്പിളിലെ ഒരു പ്രഭാഷകനെപ്പോലെയായിരുന്നു അപ്പോൾ അയാളുടെ ഭാവം.

കുത്തബ് മിനാറിന്റെ ഇടിഞ്ഞു പൊളിഞ്ഞ കവാടങ്ങൾ കാണിച്ചു തന്ന് അയാൾ പറഞ്ഞു..

ഭായി യഹ് പൂരാ മുഗൾ ടൈം കാ ഹെ..ഹമാരാ ഹിന്ദുസ്ഥാൻ കീ ഫ്രീഡം ചോരീ കിയാ പഹലെ കീ പഹലെ..സർ യഥാർത്ഥത്തിൽ ഈ മന്ദിരങ്ങളൊക്കെ ഹിന്ദുസ്ഥാനെ അടക്കി ഭരിച്ചവരുടെ സ്മാരകങ്ങളാണ്... ഈ മിനാരം നോക്കൂ സാർ അതിൽ എത്രയോ ഇന്ത്യക്കാരുടെ ചോരയുടെ ചുകപ്പ് കാണുന്നില്ലേ സാബ്..
ചരിത്രം നമ്മളെ അതിന് വേണ്ടത് മാത്രം കാണിക്കുന്നു.. അതിന് മറയ്ക്കേണ്ടവയെ നമ്മളിൽ നിന്ന് ഒളിച്ചു വക്കുന്നു സാർ…

സാബ് കാണുന്ന ഡൽഹി സൗന്ദര്യവതിയാണ്.. പക്ഷെ ഡൽഹിയുടെ ഉള്ളറകൾ കറുത്ത താണ് സാബ്... ഒരു നേരത്തെ ഭക്ഷണം പോലും ശരിക്കു കിട്ടാത്തവരുടേതും കൂടിയാണ് ദില്ലി.. അധികാരത്തിന്റെ മർമ്മമായിരുന്നിട്ടും ഇപ്പോഴും മനുഷ്യൻ മനുഷ്യനെ ചുമക്കുന്ന റിക്ഷാവാലകളുടെത് കൂടിയാണ് ദില്ലി സാബ്.. ദരിദ്രൻ എന്നും ദരിദ്രൻ തന്നെ സാബ്.. പ്രതീക്ഷയുടെ  ചുവന്ന സൂര്യനെക്കാത്ത് അവരിപ്പോഴും നരകിക്കുന്നു സാർ..

ആൾ വിചാരിച്ചതിലധികം ചിന്താശാലിയാണല്ലോ എന്ന അത്ഭുതത്തോടെ ഞാനയാൾക്ക് കാതോർത്തു

   മിനാറിന്റെ ഫോട്ടോഎടുക്കാനും ചുറ്റിക്കാണാനും ഫോട്ടോ എടുക്കാനും ഭാര്യയും മക്കളും ധൃതികൂട്ടിയപ്പോൾ അവരെ സ്വതന്ത്രമായി വിട്ട് ഞാനും ശിംസീർ സിങ്ങും മരച്ചുവട്ടിൽ ഇരുന്നു.

 ദില്ലി ദേഖ്നെ കെ ലിയെ നമ്പർ വൺ ഹെ.. ലേകിൻ ക്രൈം കൊ ബീ നമ്പർ വൺ ഹോതാ ഹെ സാബ്… ഫാമിലി കൊ കെയർ കർനേ കൊ ബോലൊ...

ഇടക്കിടെ ഉയർന്നു പറക്കുന്ന പ്രാവുകളുടെ കൂട്ടം, കവാടത്തിലെ പൊത്തിൽ കൂടുകൂട്ടിയ തത്തകൾ..

സാബ് തും താജ് മഹൽ ദേഖേ ന??? താജിന് കാഴ്ചക്ക്മാത്രമേ സൗന്ദര്യമുള്ളൂ സാർ... അതിലെ ഓരോ തൂണിലും ചെവി വച്ചാൽ നൂറ്റാണ്ടുകളുടെ പൊട്ടിക്കരച്ചിൽ കേൾക്കാം സാബ്‌.. താജിനപ്പുറം ആഗ്ര ദരിദ്രമാണ് സാർ... സുന്ദർ നഹി..

കല്ലിൽ കെട്ടിപ്പൊന്തിച്ചുണ്ടായ കൂറ്റൻ കോട്ടകൾ കണ്ടിരിക്കേ എനിക്ക് അയാൾ പറഞ്ഞു നിർത്തിയ കഥയിലെ ജയിൽ ഒാർമവന്നു..

ഭായി..തും നെ കഹാ..തുമാരാ ബേട്ടാ ജേൽ മേം ഹെ..ക്യാ ഹുവാ..

സേഠ്ജീ.. അയാളുടെ കണ്ണുകൾ മിനാരത്തിന്റെ ഏറ്റവും ഉയരത്തിലെത്തി..അവിടെയും സമാധാനം കിട്ടാഞ്ഞ് പഞ്ഞിമേഘങ്ങളിൽ അലഞ്ഞു..സാവധാനം ദൃഷ്ടി പിൻവലിക്കുമ്പോൾ അവ വല്ലാതെ നനഞ്ഞിരുന്നു..

വഹ് ഏക് ബഠാ കഹാനി ഹേ സേഠ്ജീ...മേം ഉസ് കൊ യാദ് കർനീ നഹീം ചാഹിയേ..ലേകിൻ മേം തും കൊ അഭി മേരാ ബ്രദർ സോചതീ ഹെ..മേം ബോലൂംഗാ..

തനിക്ക് തീരെ വിദ്യാഭ്യാസം കിട്ടിയില്ലെന്ന സങ്കടം അയാളുടെ ജീവിതത്തിൽ ഉടനീളം ഉണ്ടായിരുന്നു. അതു മറികടക്കാൻ ഏക മകനെ നന്നായി പഠിപ്പിക്കണമെന്നും വലിയ ജോലിക്കാരനാക്കണമെന്നുമായിരുന്നു അയാളുടെ വലിയ ആഗ്രഹം..അതിനായി മകനെ ചെറിയ ക്ളാസിൽ പഞ്ചാബിലെ തന്നെ സിബിഎസ് സി സ്കൂളിൽ ചേർത്തു..

ഭായി..പഞ്ചാബ് ഘർ മേം ജാനേ കീ സമയ് മേം ബേട്ടാ കൊ സാമനെ രഘകർ ഉസ് കൊ ഇംഗ്ളീഷ് പഠനെ ബോലൂംഗാ..സുൻനെ സമയ് മേം യഹ് മിനാർ കീ ബീ ഊപർ മേ ഹൊ ജായേഗാ..മേരാ ബേട്ടാ..പർവീന്ദർ സിങ്..

മകൻ അമ്മയുടെ കൂടെ വളർന്നതിനാൽ ചെറുപ്പത്തിൽ തനിക്കധികം ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്നും അതവന്റെ സ്വഭാവത്തെ ബാധിച്ചെന്നും നിരാശയോടെ അയാൾ പറഞ്ഞു..മകനെ അടുത്തിരുത്തി തനിക്ക് പഠിക്കാനാവാത്ത ഭാഷ അവൻ വായിക്കുന്നത് കേട്ടിരിക്കുന്ന ശിംസീർ സിങ്ങിന്റെ ചിത്രം എന്റെ മനസ്സിൽ തെളിഞ്ഞു..

 ഡൽഹിയിൽ നിന്ന് മകന് വില കൂടിയ വസ്ത്രങ്ങളും പുസ്തകങ്ങളും അയാൾ വാങ്ങിക്കൂട്ടി.. ജലന്തറിലെത്തിയാൽ മകനെ അവ ഉടുപ്പിച്ച് രാജകുമാരനെപ്പോലെ അയാൾ കൊണ്ടു നടന്നു..

ദേഖോ യഹ് ഡ്രസ് കൊ പാഞ്ച് സൗ രൂപയെ കാ ഹൈ... മേം ദില്ലി സെ നയാ ബുക്സ് ഉസ് കൊ ദിയാ ഹെ…. മേം പർവീന്ദർ കൊ ഐഎഎസ് ബനായേഗാ... സബ്’' ഉസ് കൊ സല്യൂട്ട് കരേഗാ..
അയാൾ ബന്ധുക്കളോട് മേനി പറഞ്ഞു..

മെട്രിക്കുലേഷൻ കഴിഞ്ഞപ്പോൾ ശിംസീർ സിങ് കുടുംബത്തെക്കൂടി ഡൽഹിയിലേക്ക് കൊണ്ടു വന്നു. കാൺപൂരിനപ്പുറം മറ്റൊരു സ്ഥലം കാണാത്ത ജസ്‌വീറ്‍ കൗറിനും പർവീന്ദറിനും ഡൽഹി ഒരു മായാലോകമായിരുന്നു. സവാരിക്കിടെ പരിചയപ്പെട്ട ഒരാളുടെ സഹായത്തോടെ കരോൾ ഭാഗിലെ മാർക്കറ്റിനടുത്ത ഒരു ചെറിയ വീട്ടിൽ അയാൾ താമസം ശരിപ്പെടുത്തി..ഡൽഹിയിൽ ആർക്കും സ്ഥിരമായി വീടുകൾ വാടക്കക്ക് കിട്ടില്ലെന്നും തനിക്ക് കുറച്ചു വർഷം താമസിക്കാൻ കിട്ടിയത് തന്റെ നല്ല രീതി കൊണ്ടാണെന്നും അയാൾ പറഞ്ഞു.
മകന് ഡൽഹിയിലെ ഒരു കോളേജിൽ തന്നെ പ്രീ ഡിഗ്രിക്ക് ചേർത്തു..ആ ദിനങ്ങളിലാണ് കുടുംബത്തോടൊപ്പം താമസിക്കുന്നതിന്റെ സുഖം ശിംസീർ സിങ്ങ് അറിഞ്ഞത്. പഞ്ചാബിലെ ഭക്ഷണം മാത്രം കഴിച്ചു ശീലിച്ച ജസ്‌വീർ പതുക്കെ ഡൽഹിയോട് പൊരുത്തപ്പെട്ടു..

ഫാമിലി കൊ ദില്ലി ലാനേ സമയ് ബഹുത് ടർഥാ.. ഏതു നിമിഷവും ആക്രമിക്കപ്പെട്ടേക്കുമെന്ന ഭീതി..എന്നിരുന്നാലും ദില്ലി എന്റെ പ്രിയപ്പെട്ട നാടാണ് സാബ്... എവിടെ പോയാലും എനിക്ക് പരിചയക്കാരുണ്ട്... ചോട്ടാ ആദ്മി സെ ക്രോർ ഹാഥ് മേം ഖേൽനെവാലാ ബടാ സേട്ടോം സെ

സുവർണക്ഷേത്രം ഞങ്ങളുടെ വികാരമാണ് സാബ്.. ഓരോ സിക്ക് കുഞ്ഞിന്റെയും ശിരോരേഖയിൽ ഗുരു കൊത്തിവച്ച ജീവരേഖയാണത്.. സിക്കുകാർ എന്നും രാജ്യസ്നേഹികളായിരുന്നു സാബ്.. ഭൂരിഭാഗം പേരും പൂക്കൾ കൊണ്ട് സംസാരിച്ചപ്പോൾ ചിലർ തിരഞ്ഞെടുത്തത് തോക്കുകളായിപ്പോയി സാബ്... അതാണ് സുവർണക്ഷേത്രത്തിന്റെ കാര്യത്തിലും സംഭവിച്ചത്.. ഇന്ദിരാജിയുടെ ബോഡി ഗാർഡും അത്തരത്തിൽ ചിന്തിച്ചു പോയി. അതിന് സിക്ക് വംശം കൊടുക്കേണ്ടി വന്നത് വൻ വിലയായിരുന്നു സാബ്.. ഞങ്ങൾ നടന്നതൊക്കെയും തീയിലൂടെയായിരുന്നു’' സാബ്... ജനിച്ചു വീഴുന്ന ഓരോ കുഞ്ഞും പേടിയോടെയായിരുന്നു സാബ് ഓരോ നിഴലനക്കത്തെയും പേടിച്ചാണ് സാബ് ഞങ്ങളുടെ യുവാക്കളൊക്കെ പെട്ടെന്ന് വൃദ്ധരായി മാറിയത്..


ഇന്ദിര ഗാന്ധിയുടെ മരണത്തോടെ ഡൽഹി സിക്കുകാരോട് മുഖം തിരിച്ചിരുന്നെന്നും എല്ലാവർക്കും സംശയമായിരുന്നെന്നും അയാൾ ആശങ്കയോടെ ആരെങ്കിലും കേൾക്കുന്നുണ്ടോ എന്ന പേടിയിൽ ചുറ്റും നോക്കി പറഞ്ഞു..അന്ന് അതുവരെ ജോലി തന്ന സേഠ് പിരിച്ചുവിട്ടതും കുറെ കാലം ജോലി എല്ലാതെ നിന്നതുമൊക്കെ അയാളുടെ ഒാർമയിൽ കനലായി നിന്നിരുന്നു.

സാബ് മൻമോഹൻ ജി ടോക്കറ്റിവ് നഹിം ഥാ... പി എം ഹോനി സമയ് മേം..
കാലം ഞങ്ങളെ അത്രയേറെ നിശബ്ദരാക്കി സർ... പതുക്കെ പതുക്കെയേ ഞങ്ങൾക്കിനി ശബ്ദം വീണ്ടെടുക്കാൻ കഴിയൂ..

സാബ് യഹ് ദേഖൊ…
അയാൾ നെറ്റിയിലെ പാട് തൊട്ടു കാണിച്ചു..
വിജയ് ചൗക്ക് ഭാഗത്തു കൂടി കാർ ഓടിച്ചു പോകുമ്പോൾ ഏറ് കിട്ടിയതാണ്...



പർവീന്ദർ പക്ഷെ വേറൊരു മട്ടായിരുന്നു... തന്നെ ഭയപ്പെടുത്തിയ ഓരോന്നിനോടും അവന് പകയുള്ളതുപോലെയായിരുന്നു .പെരുമാറ്റംഡൽഹിയിൽ അവന് കുറെ കൂട്ടുകാരുണ്ടായി. കോളേജ് കഴിഞ്ഞു വന്നാൽ അവർ ഡൽഹിയുടെ വലിയ റോഡുകളിലൂടെ നടക്കാനിറങ്ങും..ഡൽഹിയിലെ ഏതെങ്കിലും വലിയ ഒരോഫീസിൽ മകൻ ജോലിക്കാരനായി ഇരിക്കുന്ന വലിയ സ്വപ്നത്തിൽ അലിഞ്ഞ് ശിംസീർ സിങ് പകലും രാത്രിയും ഭേദമില്ലാതെ ഒാടി..മകന് വെക്കേഷൻ വരുമ്പോൾ മാത്രം ജലന്തറിലേക്ക് തിരിച്ചുപോകും..

അങ്ങിനെ പർവീന്ദർ പ്രീ ഡിഗ്രീ കഴിഞ്ഞു. പല സേഠ്മാരെ കണ്ട് കാലുപിടിച്ച് മകന് ഒരു കോളേജിൽ ഡിഗ്രിക്കായി അഡ്മിഷൻ നേടിയെടുത്തു. കരോൾ ബാഗിലെ ആദ്യ വീട് ഇതിനകം ഒഴിഞ്ഞ് മറ്റൊരു ഗലിയിലെ വീട്ടിലേക്ക് മാറി..മകൻ വളർന്ന് ഉയരം വച്ചു..കൈ കാലുകൾ ദൃഢമായി..ഒരൊത്ത സിക്കുകാരൻ..അവന്റെ ആരോഗ്യം കണ്ട് മകന് പൊലീസിലോ തന്നെ ജോലി കിട്ടുമെന്ന് ശിംസീർ സിങ് സ്വപ്നം കണ്ടു..ഡിഗ്രി അവസാന വർഷം ആയപ്പോഴാണ് ആ സംഭവമുണ്ടായത്.തന്റെ ജീവിതത്തെ മാറ്റി മറിച്ച ആ കാര്യം പറയാൻ ആരംഭിക്കുമ്പോളേക്കും ഭാര്യയും മക്കളും കാഴ്ച കണ്ട് തിരിച്ചെത്തിയതോടെ ഞങ്ങൾ സംസാരം നിർത്തി. പിന്നീടുള്ള യാത്രയിൽ ശിംസീർ വല്ലാതെ മൗനിയായി..

ഞങ്ങൾ ഇരുന്ന് മൂപ്പരുടെ കഥ പറയുകയായിരുന്നു..മൂപ്പരുടെ മകനെപ്പറ്റിയൊക്കെ..
ഞാൻ ഭാര്യയോട് പറഞ്ഞു..

കുത്തിക്കുത്തി ചോദിച്ചിണ്ടാകും നിങ്ങൾ..എന്തിനാ അയാളുടെ കാര്യങ്ങൾ ചോദിച്ച് വിഷമിപ്പിക്കുന്നത്..? അവളുടെ സ്വരത്തിൽ ദേഷ്യമുണ്ടായിരുന്നു..

ഭായി പാർലിമെന്റ് മന്ദിർ ഗ്രൗണ്ട് ജായേഗാ...ബച്ചോം കൊ പസന്ദ് ഹോഗാ..ഖേൽനേ കേ ലിയെ അഛാ പ്ളേസ് ഹെ..

വണ്ടി തിരക്കുകളിലേക്ക് ഊളിയിട്ടു..അയാൾക്ക് ഡൽഹി കൈരേഖകൾ പോലെ പരിചിതമാണ്..തന്റെ വണ്ടിയിൽ കയറുന്നവർക്ക് ഗൈഡ് വേണ്ടെന്നും പലരും സവാരി കഴിയുമ്പോൾ തനിക്ക് ടിപ്പ് തരാറുള്ളതുമൊക്കെ അയാൾ പറഞ്ഞിരുന്നത് ഞാൻ ഒാർത്തു.

കാറ്റാടി മരങ്ങൾക്കടിയിൽ സന്ദർശകരുടെ ചെറു കൂട്ടങ്ങൾ. ഞങ്ങൾ ശിംസീർ സിങ്ങിനെ ഒപ്പം നിർത്തി ഫോട്ടോ എടുത്തു..മകനെ അയാൾ വല്ലാതെ ചേർത്തുപിടിച്ചു നിന്നു. എന്തൊക്കെയോ ഒാർത്തുനിൽക്കുന്നതു പോലെ. അപ്പോളേക്കും മരങ്ങൾക്കടിയിലെ പുൽത്തകിടിയിൽ ഒാടിക്കളിക്കാൻ തുടങ്ങിയ മക്കളെ മേക്കാൻ ഭാര്യയും കൂടെപ്പോയി..
നിങ്ങൾക്ക് കുട്ടികളെ നോക്കണമെന്നാന്നും ഇല്ല. ഒരാളെ കിട്ടിയപ്പോൾ പിന്നെ അയാളുടെ പിന്നാലെയായി..അന്യ നാടാണെന്ന ധാരണയൊന്നുമില്ല..

അവളുടെ ചീത്ത പറച്ചിൽ കേട്ട് ശിംസീർ സിങ്ങ് ചിരിച്ചു..
തുമാരാ ബീവീ ആൻഗർ മേ ഹെ ഭായി..മേ ബീബീ തൊ സേം..
ഇന്ത്യാഗേറ്റിലേക്കുള്ള യാത്രയിൽ അയാൾ പിന്നെയും വചാലനായി. എന്തോ കഥ തുടരുവാൻ ഞാനൊരു ചോദ്യവും ചോദിക്കാതിരുന്നിട്ടുകൂടി വർഷങ്ങൾ മനസ്സിൽ ഭാരമായി കിടന്നത് ഇറക്കി വക്കാൻ ഒരിടം തേടുന്നതുപോലെയായിരുന്നു പിന്നെ അയാൾ..

പർവീന്ദറിന് ഡിഗ്രീ പരീക്ഷ അടുക്കുകയാണ്. അവൻ വീട്ടിലിരുന്ന് പഠിക്കുന്ന സമയം.ഡൽഹിയിലെ കൂട്ടുകെട്ടിൽ പെട്ട് മകന് പല മാറ്റങ്ങളും ശിംസീർ സിങ് കണ്ടിരുന്നു. രാത്രികാലത്തെ ചുറ്റിക്കറങ്ങലും പുകയിലതീറ്റയും മദ്യപാനവുമൊക്കെ കണ്ട് അയാൾ രാത്രിയിൽ ഭാര്യയുമായി വഴക്കിട്ടു..മകനെ പലപ്പോഴും വല്ലാതെ ചീത്ത പറഞ്ഞു. അപ്പോഴൊക്കെ അവൻ ഗുരുവിനെപിടിച്ച് സത്യം ചെയ്തു..

ആ ദിവസം സന്ധ്യക്ക് ഗലിയിൽ ഒരു കോലാഹലമുണ്ടായി..പൂ വിൽക്കുന്ന പെൺകുട്ടിയോട് അടുത്ത ഗലിയിലെ ഒരു ചെറുപ്പക്കാരൻ മോശമായി പെരുമാറിയെന്ന് പറഞ്ഞ് പർവീന്ദറും കൂട്ടരും അവനെ അടിക്കാനായി പിറകെ കൂടിയപ്പോൾ അവൻ ഗലിയിലൂടെ ഒാടി..സംഘം പിറകെയും..അടുത്ത ഗലിയിലെ ഒരു കടയിൽ കയറി ഒളിച്ച ആ ചെറുപ്പക്കാരനെ പർവീന്ദറും കൂട്ടരും ആക്രമിച്ചു..നെഞ്ചിൽ കുത്തേറ്റ അവൻ സംഭവസ്ഥലത്തേ രക്തം വാർന്ന് മരിച്ചു. പിന്നെ പൊലിസ് കേസായി..പർവീന്ദറും കൂട്ടുകാരും ജയിലിലായി. കണ്ണടച്ചു തുറക്കുന്നതിനിടയിൽ അയാൾ പറഞ്ഞു നിർത്തിയ കഥ കേട്ട് തണുപ്പത്തും എനിക്ക് വിയർക്കുന്നതു പോലെ തോന്നി.

ഒന്നു കണ്ണുതുടച്ച് അയാൾ പിന്നെയും പറയാൻ തുടങ്ങി.

ഭായി. അഭീ തും മേരാ ബ്രദർ ഹെ..മേ യഹ് യാദ് കർനീ നഹി ചാഹിയേ ഥാ..മേരാ സപനാ ടൂട് ഗയീ..കിസീ കെ ലിയെ മേം മേരാ പൂരാ മേഹനത് കിയാ വഹ് വേസ്റ്റ് ഹൊ ഗയീ..
മകൻ ജയിലിലായതോടെ ഭാര്യയെ ശിംസീർ സിങ് പഞ്ചാബിൽ കൊണ്ടുപോയാക്കി. തിരിച്ചൊരാക്രമണം ഉണ്ടാകുമെന്ന പേടി കൊണ്ടാണ് വീടൊഴിഞ്ഞത്. പിന്നെ ജണ്ടാവാലൻ എന്ന സ്ഥലത്തെ ഒറ്റമുറിയിലേക്ക് മാറി.ഒാട്ടം കഴിഞ്ഞ് ഉറക്കം വരാതിരുന്ന രാത്രി ശിംസീർ സി്ങ്ങിന്റെ ചിന്തകളെ ആ ചെറുപ്പാക്കാരന്റെ കരച്ചിൽ വേട്ടയാടി.

ഭായി വഹ് ബീ ഏക് ബേചാരെ ആദമീ കാ ബേഠാ ഥാ..ഏക് ഹീ ബേഠാ..ഉസ്കീ പിതാ ഏക് ചോട്ടാ ദൂകാൻ ദാർ ഥാ..ഉസ് കീ മാതാ ബീമാരീം മേം.. ഉസ് കൊ ഏക് ബഹൻ ബീ ഥാ.. മേ ഉസ് ഘർ മേ ഗയാ സാബ്..മേം സബ് കുഛ് ടൂട് ഹൊ  സാബ്...ആരാം രഹ് നെ സമയ് മേം പാഗൽ ഹൊ ഗയാ... നീംദ് മുഛെ ചോട് കിയാ... അങ്ങിനെയാണയാൾ 24 മണിക്കൂറും ടാക്സി ഓടിക്കാൻ തുടങ്ങിയത്..

ആ സംഭവത്തിന് ശേഷം ദിവസവും ഒാട്ടത്തിൽ നിന്നുകിട്ടുന്ന വരുമാനത്തിൽ ഒരു പങ്ക് ശിംസീർ ആ വീട്ടിലേക്ക് നൽകി. ആദ്യമൊക്കെ മകന്റെ കൊലപാതകിയുടെ മകനോട് ആ വീട്ടുകാർ കയർത്തു സംസാരിച്ചു..ആ വീട്ടുകാരോടൊപ്പം ശിംസീറും കരഞ്ഞു.. രണ്ടു പേരും മക്കളെ നഷ്ടപ്പെട്ടവർ..അതിപ്പോൾ എത്രയോ വർഷമായി തുടരുന്നു..

ഭായി ഉസ് ബേഠീ കീ ശാദി കീ സമയ് മേം സോനാ ദിയാ..ബേട്ടീ കൊ പൂരാ ക്ളോത്ത് മേം ദിയാ..വഹ് മേരീ ബീ ബേട്ടീ ഹെ....മേരെ ബേട്ടാ കാ ഹാഥ് സെ ഉസ് കീ ബേട്ടാ മർ ഗയാ..

മകന്റെ കൈകൊണ്ട് മരിച്ച ആ ചെറുപ്പക്കാരന്റെ സഹോദരിയുടെ കല്യാണം വരെ നടത്തിക്കൊടുത്ത കഥ പറയുമ്പോൾ നരച്ച താടിക്കുള്ളിലൂടെ അയാളുടെ ചുണ്ടുകൾ വിതുമ്പിപ്പോയി..

ഇന്ത്യഗേറ്റിൽ നിന്നും ലക്ഷ്മി നാരായണ ടെമ്പിളിലേക്ക് പോകുമ്പോൾ അയാൾ കാര്യമായി ഒന്നും സംസാരിച്ചില്ല. നഗരത്തിലെ തിരക്ക് വല്ലാതെ കൂടിയിരുന്നു. അവിടെ നിന്നും തിരിച്ച് ഞങ്ങളെ ഡോർമെറ്ററിയിലേക്ക് എത്തിച്ച് യാത്ര പറയുമ്പോൾ അയാൾ പൊടുന്നനേ പൊട്ടിക്കരഞ്ഞു..

സാബ്..ടുമാരോ ഉസ് കൊ ജേൽ സെ റീലീസ് കർതാ ഹും..തും ബോലൊ....മേം ഉസ് കൊ റിസീവ് കർനേ യാ നഹീ..മേം ഉസ് കൊ ദേഖനാ ബീ നഹി ചാഹ്താ ഹും..മുഛെ ഉസ് തരഹ് ഏക് ബേട്ടാ നഹീ ഭായ്..വഹ് തൊ മർ ഹെ..

മല്ലുസിങ് കരയുകയാണോ അഛാ..
മകൻ എന്നോട് ഒട്ടിനിന്ന് ചോദിച്ചു..

അയാൾ അവനെ കെട്ടിപ്പിടിച്ചു..പിന്നെ ഭ്രാന്തമായി നെറുകയിൽ ചുംബിച്ചു കൊണ്ട് പൊട്ടിക്കരഞ്ഞു..

ബേട്ടാ തും തുമാരാ ബാപ് കീ സോനാ ഹെ....ബാപ് കീ ബാത് സുൻകർ അഛീ തരഹ് പഠൊ..മേം ജാൻതാ ഹും , മേരാ പ്രാർഥനാ ഹോഗാ തും കീ ബാർ ഗുരു സെ..തും ഏക് ബഠാ ആദ്മീ ഹൊ ജായേഗാ...

അയാളോട് മകനെ കൂട്ടിക്കൊണ്ടു വരാൻ പറയൂ.. അയാൾക്ക് നല്ല വിഷമമുണ്ട്..
ഭാര്യ എന്നോട് പറഞ്ഞു..

ഞാൻ അയാളെ മുതുകത്തു തട്ടി ആശ്വസിപ്പിച്ചു..
ഭായി തും ഘർ മേം ജാവോ..ടുമാരോ ജേൽ മേം ജാകർ ഉസ് കൊ റിസീവ് കരൊ..തുമാരാ ഹീ ബേട്ടാ ഹെ..തുമാരാ സോനാ..

നഹീം ഭായി..മുഛെ നഹി സക്താ...മുഛെ ഉസ്കൊ ദിഖനെ നഹി ചാഹിയെ ഭായി. തൂ മേരാ ബ്രദർ ജൈസാ ഹെ..തുമാരെ അഛാ ബാത് കൊ മേം ദിൽ മേം രക്താഹെ.. ലേകിൻ മേം നഹീ ജാ സക്താ ഭായ്.. തും മോർണിങ് മേം മുഛെ ഫോൺ കരോ..മേം തുഛെ എയർ പോർട് മേം ഡ്രോപ്പ് കരൂംഗാ..

പിറ്റേന്ന് തിരിച്ചു പോകേണ്ടിതിനാൽ ഞങ്ങൾ സാധനങ്ങൾ പാക്ക് ചെയ്യനാൻ തുടങ്ങി..എല്ലാം കെട്ടിപ്പെറുക്കി ഒതുക്കി വയ്ക്കുമ്പോളും ഒരു നീറൽ മനസ്സിൽ നിറഞ്ഞു നിന്നു. അന്നു രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഭാര്യ പറയുന്നുണ്ടായിരുന്നു

പാവം മനുഷ്യൻ..അയാളാകെ തകർന്നു പോയിട്ടുണ്ട്..
ഉറങ്ങുന്നതിന് മുമ്പ് കുട്ടികൾക്ക് ഭാര്യ ശിംസീർ സി.ങ്ങിന്റെ കഥ പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു. ഉറക്കത്തിൽ ശിംസീർ സിങ്ങിന്റെ മുഖം പലതവണ വന്നു മിന്നി മറിഞ്ഞു. രാവിലെ അലാറം വിളിച്ചുണർത്തിയപ്പോൾ ഞങ്ങൾ മടക്കയാത്രക്ക് ഒരുങ്ങി..

അഛാ മല്ലുസിങ്ങിനെ വിളിക്ക്...മകൻ ധൃതി കൂട്ടി...ഞാൻ അയാളുടെ നമ്പറിലേക്ക് പല തവണ വിളിച്ചു..ആ ഫോൺ സ്വിച്ച് ഒാഫ് ആയിരുന്നു..കിട്ടാതെ വന്നപ്പോൾ മകൻ പിന്നെയും ചോദിച്ചു..

മല്ലു സിങ്ങ് അയാളുടെ മകനെ കൊണ്ടു വരാൻ ജയിലിൽ പോയിക്കാണുമോ അഛാ..?

ഉണ്ടായിരിക്കും...അതാണ് നമുക്ക് വിളിച്ചാൽ കിട്ടാത്തത്..

ജയിലിനു മുമ്പിൽ ശിംസീർ സിങ്ങ് കാത്തുനിൽക്കുന്നത് സങ്കൽപിച്ച് ഞാൻ മറ്റൊരു ടാക്സിക്ക് ഒാൺ ലൈനിൽ പരതി. ഡോർമെറ്ററിയുടെ മുറ്റത്തെ വേപ്പുമരച്ചുവട്ടിൽ ഇലകൾ വല്ലാതെ പഴുത്ത് കൊഴിഞ്ഞു കിടന്നിരുന്നു..
ശിവപ്രസാദ് പാലോട്്